വാഷിംഗ്ടൺ: ഇറാനിലേക്ക് അനധികൃതമായി ആയുധങ്ങൾ എത്തിക്കാൻ സഹായിക്കുന്ന അന്താരാഷ്ട്ര ശൃംഖലയ്ക്ക് കടുത്ത നിയന്ത്രണങ്ങളുമായി യുഎസ് ട്രഷറി ഡിപ്പാർട്ട്മെന്റ്. ഇറാൻ, റഷ്യ, നൈജീരിയ എന്നീ രാജ്യങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വ്യക്തികളെയും കമ്പനികളെയുമാണ് പുതിയ ഉപരോധം ലക്ഷ്യമിടുന്നത്. അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്സാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഇറാന്റെയും റഷ്യയുടെയും പൗരന്മാരും ഈ രാജ്യങ്ങളിലെ വിവിധ സ്ഥാപനങ്ങളും പുതിയ ഉപരോധ പട്ടികയിലുണ്ട്. ഇറാന്റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോപ്സിന്റെ (IRGC) നിയമവിരുദ്ധ ആയുധ ശേഖരണവും ആഗോളതലത്തിലുള്ള ഇവരുടെ നീക്കങ്ങളും മറച്ചുവെക്കാൻ സഹായിക്കുന്നവരാണ് ഈ ശൃംഖലയെന്ന് യു.എസ് ട്രഷറി വകുപ്പ് വ്യക്തമാക്കി.
വിദേശ വ്യോമയാന-ഗതാഗത കമ്പനികൾ, ധനകാര്യ ഇടനിലക്കാർ, ട്രാവൽ കോർഡിനേറ്റർമാർ എന്നിവരെ ഉപയോഗിച്ചാണ് ഐആർജിസി തങ്ങളുടെ പങ്കാളിത്തം മറച്ചുവെക്കുന്നതെന്നും, ലോകമെമ്പാടും ആയുധങ്ങളും സൈനികരെയും എത്തിക്കാൻ ഈ സംവിധാനം ഉപയോഗിച്ചതായും യു.എസ് അധികൃതർ ചൂണ്ടിക്കാട്ടി. ഇറാന്റെ ആയുധ മേഖലയെ സഹായിച്ചതിന് ചൈനയിലെയും ഹോങ്കോങ്ങിലെയും കമ്പനികൾക്കെതിരെ കഴിഞ്ഞ മെയ് മാസത്തിലും യുഎസ് നടപടിയെടുത്തിരുന്നു. തുടർന്ന് ജൂണിൽ ഐആർജിസിയെയും ഇറാൻ സൈന്യത്തെയും സഹായിച്ച 11 വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും എതിരെയും ഉപരോധം ഏർപ്പെടുത്തിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് ബുധനാഴ്ച പ്രഖ്യാപിച്ച പുതിയ നിയന്ത്രണങ്ങൾ.














