സംസ്ഥാനത്ത് മദ്യം വാങ്ങാനുള്ള പ്രായപരിധി കര്‍ശനമാക്കാന്‍ സര്‍ക്കാര്‍ നീക്കം. കര്‍ണാടക മോഡലില്‍ ‘നോ ഐഡി-നോ എന്‍ട്രി’ എന്ന നിബന്ധന നടപ്പിലാക്കാനാണ് ആലോചന. മദ്യം വാങ്ങാനെത്തുന്നവരുടെ പ്രായത്തിൽ സംശയം തോന്നിയാൽ ജീവനക്കാർക്ക് തിരിച്ചറിയൽ രേഖ ആവശ്യപ്പെടാം. ഇതുസംബന്ധിച്ച ഫയല്‍ നിലവില്‍ മുഖ്യമന്ത്രിയുടെ പരിഗണനയിലാണ്.
സംസ്ഥാനത്ത് നിലവില്‍ മദ്യം വാങ്ങാനുള്ള ഔദ്യോഗിക പ്രായപരിധി 23 വയസാണ്. നേരത്തെ 18 വയസായിരുന്ന പരിധി ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് 21 ആയും ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് 23 ആയും ഉയര്‍ത്തിയിരുന്നു. പ്രായപരിധി നിശ്ചയിച്ച് ഉത്തരവിറങ്ങിയിരുന്നെങ്കിലും ഇത് പ്രായോഗികമായി കര്‍ശനമായി നടപ്പാക്കിയിരുന്നില്ലെന്ന വിലയിരുത്തലിനെത്തുടര്‍ന്നാണ് പുതിയ നീക്കം.
വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷമായിരിക്കും വിഷയത്തില്‍ അന്തിമ തീരുമാനമെടുക്കുക. പുതിയ നിബന്ധന നിലവില്‍ വരുന്നതോടെ പ്രായപരിധി ലംഘിച്ചുള്ള മദ്യവില്‍പ്പന തടയാനാകുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ.
















