ഇന്ത്യയും ഇന്തോനേഷ്യയും തമ്മിലുള്ള ആത്മബന്ധം വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. ജക്കാർത്തയിൽ ഇന്ത്യൻ സമൂഹത്തോട് സംസാരിക്കവെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദത്തിലെ കൗതുകകരമായ ‘ഗണിത സമവാക്യം’ മോദി പങ്കുവെച്ചത്. ഇന്ത്യയുടെ റിപ്പബ്ലിക് ദിനമായ ജനുവരി 26-ലെ അക്കങ്ങൾ (2+6) കൂട്ടിയാൽ എട്ട് ലഭിക്കുമെന്നും, ഇന്തോനേഷ്യൻ പ്രസിഡന്റ് പ്രഭോവോ സുബിയാന്തോയുടെ ജന്മദിനമായ 17-ലെ അക്കങ്ങൾ (1+7) കൂട്ടിയാലും എട്ട് തന്നെ കിട്ടുമെന്നും മോദി ചൂണ്ടിക്കാട്ടി. ‘എട്ട്’ എന്ന സംഖ്യ ഇരുരാജ്യങ്ങൾക്കും ഒരുപോലെ പ്രധാനപ്പെട്ടതാണെന്ന മോദിയുടെ വാദം സദസ്സിന്റെ കൈയടി നേടി.
കഴിഞ്ഞവർഷത്തെ റിപ്പബ്ലിക് ദിനാഘോഷങ്ങളിൽ പ്രസിഡന്റ് പ്രഭോവോ സുബിയാന്തോ മുഖ്യാതിഥിയായി പങ്കെടുത്ത കാര്യം പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു. തന്നിൽ ഇന്ത്യയുടെ ഡിഎൻഎ ഉണ്ടെന്ന സുബിയാന്തോയുടെ പ്രസ്താവന കോടിക്കണക്കിന് ഇന്ത്യക്കാരുടെ ഹൃദയം തൊട്ട കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ചരിത്രപരമായ സാംസ്കാരിക പാരമ്പര്യത്തിലാണ് ഇന്ത്യ-ഇന്തോനേഷ്യ സൗഹൃദം നിലനിൽക്കുന്നതെന്ന് മോദി വ്യക്തമാക്കി.
ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധവും സഹകരണവും കൂടുതൽ ശക്തമായി മുന്നോട്ടുപോകുമെന്നും മോദി കൂട്ടിച്ചേർത്തു. മോദിയുടെ സന്ദർശനവും വാക്കുകളും പ്രവാസി ഭാരതീയരിലും ഇന്തോനേഷ്യൻ പ്രതിനിധികളിലും വലിയ ആവേശമാണ് ഉണ്ടാക്കിയത്.
















