പ്രസാദ് തീയാടിക്കൽ
ഹരിപ്പാട്: ആലപ്പുഴ ഹരിപ്പാട് സ്വദേശിനിയും ഉസ്‌ബെക്കിസ്ഥാനിലെ ബുഖാറ സ്റ്റേറ്റ് മെഡിക്കൽ സർവകലാശാലയിലെ ഒന്നാം വർഷ എംബിബിഎസ് വിദ്യാർത്ഥിനിയുമായ സവരിയ ബസന്തിന്റെ (22) മരണത്തിൽ പുതിയ വെളിപ്പെടുത്തലുകളുമായി കുടുംബം രംഗത്ത്. സവരിയയുടെ ശരീരത്തിൽ തല മുതൽ കാൽവരെ ഗുരുതരമായ മർദനമേറ്റ പാടുകൾ ഉണ്ടായിരുന്നുവെന്നാണ് കുടുംബത്തിന്റെ ആരോപണം. ലാപ്‌ടോപ്പ് ഉപയോഗിച്ച് തലയ്ക്ക് അടിയേറ്റതുമാത്രമല്ല, ക്രൂരമായി മർദിച്ചതിന്റെ തെളിവുകളാണ് ശരീരത്തിലുടനീളം ഉണ്ടായിരുന്നതെന്ന് ബന്ധുക്കൾ പറയുന്നു.
സവരിയയുടെ മാതുലനായ ജനീഷ് ഉസ്‌ബെക്കിസ്ഥാനിൽ നിന്ന് മൃതദേഹം ഏറ്റുവാങ്ങിയ ശേഷം, മരണത്തിൽ ദുരൂഹതയുണ്ടെന്ന് കുടുംബം ആരോപിച്ചു. സംഭവത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്തുന്നതിനായി കേരളത്തിൽ വീണ്ടും പോസ്റ്റ്മോർട്ടം നടത്തുകയും സമഗ്ര അന്വേഷണം ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
സവരിയയുടെ സഹപാഠിയും മലപ്പുറം സ്വദേശിയുമായ സദറുൽ അനം ആണ് കേസിലെ പ്രതി. ഇയാളെ ഉസ്‌ബെക്കിസ്ഥാൻ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും അന്വേഷണം തുടരുകയാണെന്നും അധികൃതർ അറിയിച്ചു. കുടുംബത്തിന്റെ പരാതിയെ തുടർന്ന് ഹരിപ്പാട് പൊലീസും കേസ് രജിസ്റ്റർ ചെയ്ത് നിയമനടപടികൾ ആരംഭിച്ചിട്ടുണ്ട്.
















