കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതിയായ ഒന്നാം പ്രതി പൾസർ സുനി (സുനിൽ എൻ.എസ്) സമർപ്പിച്ച ശിക്ഷ മരവിപ്പിക്കണമെന്ന ഹർജി ഹൈക്കോടതി തള്ളി. വിചാരണ കോടതി വിധിച്ച 20 വർഷത്തെ കഠിനതടവ് ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച അപ്പീലിൽ അന്തിമ തീരുമാനം വരുന്നതുവരെ തടവുശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിക്കണമെന്ന ആവശ്യമാണ് ജസ്റ്റിസ് രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് നിരസിച്ചത്.
കേസിന്റെ ഗൗരവവും ഇരയുടെ അന്തസ്സും കണക്കിലെടുത്ത് മാത്രമേ ഇത്തരമൊരു ഹർജിയിൽ തീരുമാനമെടുക്കാൻ സാധിക്കൂ എന്ന് ഹൈക്കോടതി വ്യക്തമാക്കി.പണം വാങ്ങി ഒരു നടിയെ ആസൂത്രിതമായി ലൈംഗികമായി പീഡിപ്പിക്കുകയും അതിന്റെ ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തുകയും ചെയ്തത് അതീവ ക്രൂരവും അപചയവുമുള്ള കുറ്റകൃത്യമാണെന്ന് കോടതി നിരീക്ഷിച്ചു. ഇത് സ്ത്രീകളുടെ സുരക്ഷയ്ക്കും അന്തസ്സിനും മേലുള്ള കടന്നുകയറ്റമാണ്. ഇരയുടെ വസ്ത്രങ്ങളിൽ നിന്നും ലഭിച്ച ഡിഎൻഎ പ്രൊഫൈൽ പ്രതിയുടേതുമായി പൊരുത്തപ്പെടുന്നത് ഉൾപ്പെടെയുള്ള ശക്തമായ ശാസ്ത്രീയ തെളിവുകൾ വിചാരണക്കോടതിയുടെ കണ്ടെത്തലുകളെ ശരിവെക്കുന്നതാണെന്ന് കോടതി വ്യക്തമാക്കി.
വിചാരണക്കോടതി പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയതോടെ, ‘കുറ്റം തെളിയുന്നതുവരെ നിരപരാധി’ എന്ന ആനുകൂല്യം പ്രതിക്ക് ഇനി ലഭിക്കില്ല. ശിക്ഷ മരവിപ്പിക്കാൻ അസാധാരണമായ സാഹചര്യങ്ങളോ ശക്തമായ കാരണങ്ങളോ ബോധിപ്പിക്കാൻ പ്രതിഭാഗത്തിന് കഴിഞ്ഞിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി
















