തിരുവനന്തപുരം: നീറ്റ് ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെ ഡൽഹി ജന്തർമന്തറിൽ സമരം ചെയ്ത ജെൻസി വിദ്യാർത്ഥികൾക്കെതിരെ ആർ.എസ്.എസ് നേതാവ് ടി.ജി. മോഹൻദാസ് നടത്തിയ കൊലവിളി പരാമർശത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടു. എ.ഐ.വൈ.എഫ് സംസ്ഥാന സെക്രട്ടറി ടി.ടി. ജിസ്മോൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയാണ് അന്വേഷണത്തിന് നിർദേശം നൽകിയത്. സൈബർ സെൽ ഐ.ജി പി. പ്രകാശിനാണ് അന്വേഷണ ചുമതല. യൂട്യൂബ് ചാനലിലൂടെയായിരുന്നു മോഹൻദാസിന്റെ വിവാദ പരാമർശം.
ഡൽഹിയിൽ സമരം ചെയ്ത വിദ്യാർത്ഥികളെ വെടിവെച്ചുകൊല്ലണമായിരുന്നു എന്നും പ്രക്ഷോഭകർ ക്രിമിനലുകളും ബലാത്സംഗം ചെയ്യുന്നവരുമാണെന്നുമായിരുന്നു അധിക്ഷേപം. കർഫ്യൂ പ്രഖ്യാപിച്ച് മൂന്ന് തവണ മുന്നറിയിപ്പ് നൽകിയ ശേഷം വെടിവെച്ചിരുന്നെങ്കിൽ കുറച്ചുപേർ മരിക്കുമെങ്കിലും നാല് മണിക്കൂർ കൊണ്ട് രംഗം ശാന്തമാകുമായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു. പരാമർശത്തിനെതിരെ എസ്.എഫ്.ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയും ഡി.ജി.പിക്ക് പരാതി നൽകിയിട്ടുണ്ട്.
അതേസമയം, ടി.ജി. മോഹൻദാസിനെതിരെ അടിയന്തരമായി കേസെടുക്കണമെന്ന് പിണറായി വിജയൻ ആവശ്യപ്പെട്ടു. വിയോജിപ്പുകളെ ഉന്മൂലനം ചെയ്യുക എന്ന സംഘപരിവാർ നയമാണ് ഇതിലൂടെ പുറത്തുവരുന്നതെന്നും സംഘപരിവാറിന് മുന്നിൽ പൊലീസ് മുട്ടുമടക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു. ജനാധിപത്യപരമായി പ്രതിഷേധിച്ചവർക്കെതിരെയുള്ള കേസുകൾ പിൻവലിച്ച് യു.ഡി.എഫ് സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
















