വാഷിംഗ്ടൺ: മിഡിൽ ഈസ്റ്റിൽ ഇസ്രായേൽ-ഇറാൻ യുദ്ധം ആറാം മാസത്തിലേക്ക് കടന്നതോടെ, മേഖലയിലെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി അമേരിക്ക ഏഷ്യയിൽ നിന്നുള്ള സൈനിക വിന്യാസം കുറയ്ക്കുന്നത് ഏഷ്യയിലെ സഖ്യരാജ്യങ്ങൾക്കിടയിൽ കടുത്ത ആശങ്കയ്ക്ക് വഴിവെച്ചിരിക്കുന്നു.
ഏഷ്യയിൽ അമേരിക്കയ്ക്കുണ്ടായിരുന്ന ഏക വിമാനവാഹിനിക്കപ്പലായ യുഎസ്എസ് ജോർജ്ജ് വാഷിംഗ്ടണിനെ ജപ്പാനിൽ നിന്ന് മിഡിൽ ഈസ്റ്റിലേക്ക് മാറ്റാനുള്ള പെന്റഗണിന്റെ നീക്കമാണ് നിലവിലെ പുതിയ പിരിമുറുക്കങ്ങൾക്ക് കാരണം. ഒമ്പത് മാസമായി തുടർച്ചയായി സേവനത്തിലുണ്ടായിരുന്ന യുഎസ്എസ് അബ്രഹാം ലിങ്കണിന് പകരമായാണ് യുഎസ്എസ് ജോർജ്ജ് വാഷിംഗ്ടൺ മിഡിൽ ഈസ്റ്റിലേക്ക് തിരിച്ചിരിക്കുന്നത്.
ദീർഘകാലത്തെ ദൗത്യത്തിന് ശേഷം യുഎസ്എസ് അബ്രഹാം ലിങ്കൺ മടക്കയാത്ര ആരംഭിച്ചിട്ടുണ്ടെങ്കിലും കപ്പലിലെ ശുചിത്വമില്ലായ്മയെക്കുറിച്ചും ഭക്ഷണക്ഷാമത്തെക്കുറിച്ചുമുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. കേടായ ശൗചാലയങ്ങളും ഷവറുകളും കപ്പലിലെ ജീവിതം ദുസ്സഹമാക്കിയതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. 5,000-ത്തോളം വരുന്ന ജീവനക്കാരുടെ കടുത്ത മാനസിക സമ്മർദ്ദത്തെക്കുറിച്ചും ചില സൈനികർ കടലിലേക്ക് ചാടാൻ ശ്രമിച്ചതിനെക്കുറിച്ചും ആശങ്കയുമായി ബന്ധുക്കൾ രംഗത്തെത്തിയിട്ടുണ്ട്.

















