വരുന്ന ശനിയാഴ്ച നടത്താൻ നിശ്ചയിച്ചിരുന്ന ദില്ലി മാർച്ച് പുനരാലോചിക്കുമെന്ന സൂചന നൽകി കോക്രോച്ച് ജനതാ പാർട്ടി (സിജെപി). വിദ്യാർത്ഥികളുമായി ബന്ധപ്പെട്ട കേസുകൾ പിൻവലിക്കാമെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ച നടപടിയെ സിജെപി നേതാവ് സൗരവ് ദാസ് സ്വാഗതം ചെയ്തു. കേന്ദ്രത്തിന്റെ ഈ നീക്കം പോസിറ്റീവായ മാറ്റമാണെന്നും എന്നാൽ എല്ലാ എൻഡിഎ ഭരണ സംസ്ഥാനങ്ങളും ഇതേ നിലപാട് സുപ്രീം കോടതിയിൽ സ്വീകരിക്കണമെന്നാണ് തങ്ങളുടെ ആവശ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
ജീവനൊടുക്കിയ വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് അർഹമായ ധനസഹായം ലഭ്യമാക്കുന്ന കാര്യത്തിലും കാര്യമായ പുരോഗതിയുണ്ടായിട്ടുണ്ടെന്ന് സൗരവ് ദാസ് വെളിപ്പെടുത്തി. വിഷയം ചർച്ച ചെയ്യുന്നതിനായി സർക്കാർ പ്രതിനിധികൾ നേരിട്ട് പുതുച്ചേരിയിലെത്തി താനുമായി കൂടിക്കാഴ്ച നടത്തിയെന്നും തങ്ങളുടെ ആശങ്കകളും ആവശ്യങ്ങളും സർക്കാരിനെ വ്യക്തമായി ധരിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
നിലവിലെ സാഹചര്യങ്ങൾ വളരെ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും അതിനുശേഷമേ ശനിയാഴ്ചത്തെ പ്രതിഷേധ പരിപാടികളിൽ അന്തിമ തീരുമാനമെടുക്കൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന തുടർന്നുള്ള നടപടികളുടെ അടിസ്ഥാനത്തിലായിരിക്കും ദില്ലി മാർച്ചുമായി മുന്നോട്ടു പോകണമോ അതോ സമരം അവസാനിപ്പിക്കണമോ എന്ന കാര്യത്തിൽ വ്യക്തത വരുത്തുക.














