സി.എം.ആർ.എൽ.-എക്‌സാലോജിക് കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൾ വീണ ടി.യ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.). ഹവാല ചാനലുകൾ വഴി വീണ പണമിടപാടുകൾ നടത്തിയതിന്റെ തെളിവുകൾ ലഭിച്ചതായി ഇ.ഡി. ഔദ്യോഗിക വാർത്താക്കുറിപ്പിൽ അറിയിച്ചു. സി.എം.ആർ.എല്ലിൽ നിന്ന് അക്കൗണ്ട് വഴി ലഭിച്ച 2.78 കോടി രൂപയേക്കാൾ ഉയർന്ന തുകയാണ് വീണ കൈകാര്യം ചെയ്തതെന്നും വരുമാനത്തിൽ കവിഞ്ഞ തുക കൈവശം വെച്ചതായും ഇ.ഡി. വ്യക്തമാക്കുന്നു.
കഴിഞ്ഞ മേയ് 27-ന് വീണയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ പിടിച്ചെടുത്ത ഡയറിയിൽ നിന്ന് 20 കോടി രൂപയിലധികം മൂല്യമുള്ള ഇടപാടുകളുടെ കൈയെഴുത്ത് കണക്കുകൾ കണ്ടെടുത്തു. ഈ കണക്കുകൾ പ്രകാരം 85 ലക്ഷത്തോളം ഇന്ത്യൻ രൂപ ദിർഹമാക്കി ഹവാല മാർഗ്ഗം ദുബായിലേക്ക് കൈമാറിയതായി കണ്ടെത്തിയിട്ടുണ്ട്. കൂടാതെ, മറ്റൊരാളുടെ പേരിൽ എടുത്ത സിം കാർഡ് ഉപയോഗിച്ച് ഇന്റർനെറ്റ് കോളുകൾ നടത്തിയതിന്റെ തെളിവായി സിം കാർഡിന്റെ ചിത്രവും ഇ.ഡി.ക്ക് ലഭിച്ചു.
മുൻ മന്ത്രി മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കളുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ കോഴിക്കോട്ട് കഴിഞ്ഞ ദിവസം നടത്തിയ റെയ്ഡിന് പിന്നാലെയാണ് ഇ.ഡി. ഈ വിവരങ്ങൾ പുറത്തുവിട്ടത്. കേസിൽ വീണയെ നേരത്തെ രണ്ടുതവണ ചോദ്യം ചെയ്തിരുന്നു. പുതിയ കണ്ടെത്തലുകളുടെ പശ്ചാത്തലത്തിൽ വീണയെ വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിച്ചേക്കുമെന്നാണ് അന്വേഷണസംഘം നൽകുന്ന സൂചന.

















