ടെഹ്‌റാൻ: അമേരിക്കയുടെ ഭാഗത്തുനിന്നുണ്ടാകുന്ന കടുത്ത ഉപരോധ മുന്നറിയിപ്പുകൾക്കിടയിൽ, രാജ്യം നിലവിൽ സാമ്പത്തികവും സൈനികവും സുരക്ഷാപരവുമായ ‘പൂർണ്ണതോതിലുള്ള യുദ്ധ സാഹചര്യത്തിലൂടെയാണ്’ കടന്നുപോകുന്നതെന്ന് വെളിപ്പെടുത്തി ഇറാൻ പ്രസിഡന്‍റ് മസൂദ് പെസെഷ്കിയാൻ. നിലവിലെ സാമ്പത്തിക പ്രതിസന്ധികളിലും ജീവിതച്ചെലവ് വർദ്ധനവിലും പൊതുജനങ്ങൾക്ക് നേരിടേണ്ടി വരുന്ന ബുദ്ധിമുട്ടുകളിൽ അദ്ദേഹം ഔദ്യോഗികമായി ഖേദം പ്രകടിപ്പിച്ചു.
ദേശീയ മാധ്യമമായ ഐആർഎൻഎ നൽകിയ റിപ്പോർട്ട് പ്രകാരം, ജനങ്ങളുടെ ഉപജീവനമാർഗ്ഗം, തൊഴിൽ, ഭാവി എന്നിവ സുരക്ഷിതമാക്കാനും പണപ്പെരുപ്പം നിയന്ത്രിക്കാനും ഭരണകൂടം സകല ശക്തിയുമുപയോഗിച്ച് ശ്രമിക്കുകയാണെന്ന് പ്രസിഡന്റ് പറഞ്ഞു. വർഷങ്ങളായി തുടരുന്ന സാമ്പത്തിക ഉപരോധങ്ങളും സമീപകാലത്തെ സൈനിക സംഘർഷങ്ങളും മൂലം കടുത്ത പ്രതിസന്ധിയിലായ ഇറാൻ സമ്പദ്‌വ്യവസ്ഥയ്ക്ക് മേൽ യുഎസ് കൂടുതൽ ഉപരോധങ്ങൾ പ്രഖ്യാപിക്കാനിരിക്കെയാണ് പെസെഷ്കിയാന്റെ പ്രസ്താവന.
യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ് ഇതുവരെ കാണാത്ത തരത്തിലുള്ള കടുത്ത നടപടികൾ ഇറാന് മേൽ നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇറാന്റെ അവശേഷിക്കുന്ന പ്രധാന എണ്ണ-വാണിജ്യ വരുമാന സ്രോതസ്സുകൾ പൂർണ്ണമായും തടയുക എന്ന ലക്ഷ്യത്തോടെയാണ് ട്രംപ് ഭരണകൂടം മുന്നോട്ട് പോകുന്നത്. ഇതിനെ നേരിടാൻ രാജ്യം സുസജ്ജമാണെന്ന് വ്യക്തമാക്കുമ്പോഴും, നിലവിലെ പ്രതിസന്ധികൾ അതീവ ഗുരുതരമാണെന്നാണ് ഇറാനിയൻ ഭരണകൂടം തുറന്നുസമ്മതിക്കുന്നത്.

















