പാലക്കാട് റെയിൽവേ ഡിവിഷന് കീഴിലുള്ള മംഗളൂരു സെൻട്രൽ ഉൾപ്പെടെയുള്ള പ്രധാന ഭാഗങ്ങൾ സംസ്ഥാന സർക്കാരുമായി ചർച്ച ചെയ്യാതെ മൈസൂരു ഡിവിഷനിലേക്ക് മാറ്റാനുള്ള റെയിൽവേ ബോർഡിന്റെ ഏകപക്ഷീയമായ തീരുമാനത്തിൽ എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി. കടുത്ത പ്രതിഷേധം രേഖപ്പെടുത്തി. കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനെ നേരിട്ട് വിളിച്ച് തൻ്റെ എതിർപ്പ് അറിയിച്ചതായും, വിഷയത്തിൽ അടിയന്തര റിപ്പോർട്ട് തേടുമെന്ന് മന്ത്രി ഉറപ്പുനൽകിയതായും അദ്ദേഹം വ്യക്തമാക്കി. പ്രമുഖ സാമ്പത്തിക സ്രോതസ്സായ പനമ്പൂർ തുറമുഖ റെയിൽ ശൃംഖല അടക്കം വിട്ടുനൽകുന്നത് പാലക്കാട് ഡിവിഷൻ്റെ വരുമാനത്തെയും മലബാർ മേഖലയ്ക്കുള്ള പുതിയ ട്രെയിൻ അനുവദിക്കലിനെയും പ്രതികൂലമായി ബാധിക്കുമെന്നും, അതിനാൽ മംഗളൂരുവിനെ പാലക്കാട് ഡിവിഷന്റെ അവിഭാജ്യ ഘടകമായി തന്നെ നിലനിർത്തിക്കൊണ്ട് റെയിൽവേ ഈ തിരുമാനം അടിയന്തരമായി തിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കെ സി വേണുഗോപാലിന്‍റെ കുറിപ്പ്
സംസ്ഥാനവുമായി യാതൊരുവിധ ചർച്ചയും കൂടാതെ പാലക്കാട് റെയിൽവേ ഡിവിഷനിൽ നിന്നും മംഗളൂരു സെൻട്രൽ ഉൾപ്പെടെയുള്ള നിർണായക ഭാഗങ്ങൾ മൈസൂരു ഡിവിഷനിലേക്ക് മാറ്റാനുള്ള റെയിൽവേ ബോർഡിന്റെ ഏകപക്ഷീയമായ തീരുമാനം അങ്ങേയറ്റം പ്രതിഷേധാർഹമാണ്. ഓണക്കാലത്ത് കേരളത്തിന് ലഭിച്ച കനത്ത ഇരുട്ടടിയായ ഈ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധം അറിയിച്ചുകൊണ്ട് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവുമായി അടിയന്തര ചർച്ച നടത്തുകയും, ഈ വിവേചനപരമായ തീരുമാനത്തിനെതിരെ കേരളത്തിലെ മുഴുവൻ എം.പിമാരും ഒറ്റക്കെട്ടായി ശക്തമായ പ്രക്ഷോഭവുമായി മുന്നിട്ടിറങ്ങുമെന്ന് അദ്ദേഹത്തെ അറിയിക്കുകയും ചെയ്തു. വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത്, ഈ റെയിൽവേ ഡിവിഷൻ വിഭജന നീക്കത്തിൽ അടിയന്തര റിപ്പോർട്ട് തേടുമെന്ന് റെയിൽവേ മന്ത്രി ഉറപ്പു നൽകിയിട്ടുണ്ട്. ഇന്ന് ആലപ്പുഴയിലെത്തിയ ദക്ഷിണ റെയിൽവേ ജനറൽ മാനേജരെയും നേരിൽകണ്ട് ഇക്കാര്യത്തിലുള്ള ശക്തമായ പ്രതിഷേധം അറിയിച്ചിട്ടുണ്ട്.
പാലക്കാട് ഡിവിഷന്റെ പ്രധാന സാമ്പത്തിക സ്രോതസ്സായ പനമ്പൂർ തുറമുഖ റെയിൽ ശൃംഖല ഉൾപ്പെടെയുള്ള മംഗളൂരു മേഖല അടർത്തിമാറ്റുന്നത് ഡിവിഷന്റെ പ്രവർത്തനത്തെയും സാമ്പത്തിക ഭദ്രതയെയും ഗുരുതരമായി ബാധിക്കും. കേരളത്തിലേക്കുള്ള ദീർഘദൂര സർവീസുകളുടെ പ്രധാന വടക്കൻ ടെർമിനലായ മംഗളൂരു സെൻട്രലിന്റെ നിയന്ത്രണം നഷ്ടപ്പെടുന്നതോടെ ട്രെയിൻ സമയക്രമം, പ്ലാറ്റ്‌ഫോം അലോക്കേഷൻ, അറ്റകുറ്റപ്പണികൾ എന്നിവ കടുത്ത വെല്ലുവിളിയാകുകയും മലബാർ മേഖലയ്ക്ക് ആവശ്യമായ പുതിയ ട്രെയിൻ സർവീസുകൾ അനുവദിക്കുന്നതിനെ ഇത് പ്രതികൂലമായി ബാധിക്കുകയും ചെയ്യും. മുൻപ് സേലം ഡിവിഷൻ രൂപീകരിച്ച സമയത്ത് തന്നെ വലിയ ശോഷണം സംഭവിച്ച പാലക്കാട് ഡിവിഷനെ കൂടുതൽ ദുർബലമാക്കുന്ന ഈ തീരുമാനം റെയിൽവേ അടിയന്തരമായി തിരുത്തണമെന്നും, മംഗളൂരുവിനെ പാലക്കാട് ഡിവിഷന്റെ അവിഭാജ്യ ഘടകമായി തന്നെ നിലനിർത്തണമെന്നും ആവശ്യപ്പെടുന്നു.

















