നേപ്പാളിലുണ്ടായ മിന്നൽപ്രളയ ദുരന്തത്തിൽ കണ്ടെത്തിയ, തിരിച്ചറിയപ്പെടുകയോ അവകാശികൾ എത്തുകയോ ചെയ്യാത്ത മൃതദേഹങ്ങൾ സംസ്‌കരിക്കാൻ അധികൃതർ ഒരുങ്ങുന്നു. പ്രളയാഘാതത്തിൽ മരിച്ച 675 മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെടുത്തത്. എന്നാൽ അനൗദ്യോഗിക കണക്കുകൾ 700 കടന്നിട്ടുണ്ട്. ഇന്ത്യയുടെ തെക്കേയറ്റത്തിന് സമീപത്തുള്ള ചിത്‌വാനിൽ നിന്നാണ് ഏറ്റവും കൂടുതൽ (233 എണ്ണം) മൃതദേഹങ്ങൾ കണ്ടെത്തിയത്. നിലവിൽ ദുരന്തത്തിൽ അകപ്പെട്ട ഇന്ത്യക്കാരടക്കം രണ്ടായിരത്തഞ്ഞൂറോളം ആളുകളെ ഇനിയും കണ്ടെത്താനായിട്ടില്ല.
മൃതദേഹങ്ങൾ ശാസ്ത്രീയമായി സൂക്ഷിക്കാൻ ആശുപത്രികളിൽ മതിയായ സംവിധാനങ്ങളില്ലാത്തത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. താൽക്കാലിക സംവിധാനങ്ങളിൽ ദിവസങ്ങളോളം സൂക്ഷിക്കുന്നത് അണുബാധാ സാധ്യതയിലേക്കും രൂക്ഷഗന്ധത്തിലേക്കും നയിക്കുമെന്ന് ആരോഗ്യപ്രവർത്തകർ മുന്നറിയിപ്പ് നൽകുന്നു. ഒഴിഞ്ഞുകിടക്കുന്ന ഒരു വീട് താൽക്കാലിക മോർച്ചറിയാക്കി മാറ്റിയിട്ടുണ്ടെങ്കിലും അവിടെയും നിലവിൽ സ്ഥലമില്ലാത്ത സ്ഥിതിയാണ്. അണുബാധ സാധ്യതയും മൃതദേഹങ്ങളുടെ പഴക്കവും കണക്കിലെടുത്താണ് ഇപ്പോൾ സംസ്‌കാരം നടത്താൻ തീരുമാനിച്ചിരിക്കുന്നത്.
മൃതദേഹങ്ങളുടെ ഡി.എൻ.എ സാമ്പിളുകളും ലഭ്യമായ തിരിച്ചറിയൽ അടയാളങ്ങളും ചിത്രങ്ങളും ശേഖരിച്ച ശേഷമായിരിക്കും സംസ്‌കാരം. പ്രത്യേക നമ്പറും ലൊക്കേഷൻ ടാഗും നൽകിയാണ് ഒന്നരമീറ്റർ മാത്രമുള്ള കുഴികളിൽ മൃതദേഹങ്ങൾ അടക്കം ചെയ്യുക. ഡി.എൻ.എ പരിശോധനയ്ക്ക് ശേഷമോ അവകാശികൾ എത്തുമ്പോഴോ ബന്ധുക്കൾക്ക് ആവശ്യമാണെങ്കിൽ മൃതദേഹം പുറത്തെടുത്ത് മരണാനന്തര ചടങ്ങുകൾക്കായി കൈമാറും. ഡി.എൻ.എ പരിശോധനയ്ക്കായി 100 മൃതദേഹങ്ങളുടെ സാമ്പിളുകൾ ഇതുവരെ ശേഖരിച്ചിട്ടുണ്ട്.
Nepal Floods: Unclaimed Bodies to be Buried Amid Infection Warnings

















