ഇസ്‌ലാമാബാദ്: പാകിസ്ഥാൻ സൈനിക മേധാവി ഫീൽഡ് മാർഷൽ അസിം മുനീർ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രത്യേക ദൂതനായാണ് ഇറാൻ സന്ദർശിച്ചതെന്ന റിപ്പോർട്ടുകൾ തള്ളി പാകിസ്ഥാൻ രംഗത്തെത്തി. പ്രചരിക്കുന്ന വാർത്തകൾ തെറ്റിദ്ധരിപ്പിക്കുന്നതും വാസ്തവവിരുദ്ധവുമാണെന്ന് പാകിസ്ഥാൻ വ്യക്തമാക്കി. വാരാന്ത വാർത്താസമ്മേളനത്തിൽ സംസാരിക്കവെ, ഓഗസ്റ്റ് 24-ന് സൈനിക മേധാവി ടെഹ്റാനിലേക്ക് നടത്തിയ യാത്ര ഇരുരാജ്യങ്ങൾക്കുമിടയിൽ പാകിസ്ഥാൻ നടത്തുന്ന മധ്യസ്ഥ ശ്രമങ്ങളുടെ ഭാഗം മാത്രമായിരുന്നുവെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് താഹിർ അന്ദ്രാബി അറിയിച്ചു.
വാഷിംഗ്ടണും ടെഹ്റാനും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കാൻ ഇസ്‌ലാമാബാദ് നടത്തുന്ന ആത്മാർത്ഥവും നിർണ്ണായകവുമായ ഇടപെടലുകളുടെ തെളിവാണ് ഈ സന്ദർശനമെന്നും, പാകിസ്ഥാന്റെ ശ്രമങ്ങളെ ഇറാനിയൻ ഭരണകൂടം അഭിനന്ദിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.
സന്ദർശനത്തിനിടെ ഇറാന്റെ പ്രസിഡന്റ്, സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ പ്രതിനിധി, പാർലമെന്റ് സ്പീക്കർ, വിദേശകാര്യ മന്ത്രി, ആഭ്യന്തര മന്ത്രി എന്നിവരുമായി അസിം മുനീർ കൂടിക്കാഴ്ച നടത്തിയിരുന്നു. പാകിസ്ഥാന്റെ മധ്യസ്ഥ നീക്കങ്ങളെ ഇറാനിയൻ ഉദ്യോഗസ്ഥർ പ്രശംസിച്ചതായി പാക് സൈന്യവും അറിയിച്ചു. ഈ നയതന്ത്ര ചർച്ചകൾ വളരെ ഫലപ്രദമായിരുന്നുവെന്നും ഇതിന്റെ അനന്തരഫലങ്ങൾ വൈകാതെ തന്നെ ദൃശ്യമാകുമെന്നും ഇറാന്റെ പ്രസിഡൻഷ്യൽ ഓഫീസ് പ്രതികരിച്ചു.

















