ഫ്‌ളോറിഡ: യുഎസിലെ ഫ്‌ളോറിഡയില്‍ പ്രവര്‍ത്തിച്ചിരുന്ന ‘അലിഗേറ്റര്‍ അല്‍കട്രാസ്’ കുടിയേറ്റ തടങ്കല്‍ കേന്ദ്രത്തില്‍ തടവുകാരെ ഇടുങ്ങിയ ലോഹക്കൂട്ടുകളില്‍ മണിക്കൂറുകളോളം അടച്ചിട്ടിരുന്നതായി യു.എസ്. ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റി ഇന്‍സ്‌പെക്ടര്‍ ജനറലിന്റെ റിപ്പോര്‍ട്ട്. തടവുകാരുടെ ആരോഗ്യത്തിനും സുരക്ഷയ്ക്കും ഇത് ഗുരുതരമായ അപകടസാധ്യത സൃഷ്ടിച്ചിരുന്നുവെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കി.
തടവുകാരെ 18 ചതുരശ്ര അടി മാത്രമായിരുന്ന ലോഹക്കൂട്ടിലാണ് അടച്ചത്. ഇത്തരം കൂടുകളില്‍ രണ്ട് മണിക്കൂര്‍ വരെ പാര്‍പ്പിച്ചിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ആകെ 79 പേരെ ഇവിടെ പാര്‍പ്പിച്ചിരുന്നെന്നും കണ്ടെത്തി.
2025ല്‍ ട്രംപ് ഭരണകൂടത്തിന്റെ കുടിയേറ്റ നിയന്ത്രണ നടപടികളുടെ ഭാഗമായി ആരംഭിച്ച കേന്ദ്രത്തില്‍ പരിതാപകരമായ സാഹചര്യങ്ങളാണ് നിലനിന്നിരുന്നതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഷവറുകളില്‍ പ്രാണികളുടെ ശല്യവും കുടിവെള്ളത്തിന്റെ അഭാവവും ഉണ്ടായിരുന്നു. ഭക്ഷണം, വ്യക്തിശുചിത്വം, ചികിത്സ തുടങ്ങിയ മേഖലകളിലെ വീഴ്ചകള്‍ കണ്ടെത്തി.
കേന്ദ്രത്തിന്റെ നടത്തിപ്പ് ആരുടെ ഉത്തരവാദിത്തത്തിലായിരുന്നു എന്നതിലും വ്യക്തതയില്ലായിരുന്നുവെന്ന് ഇന്‍സ്‌പെക്ടര്‍ ജനറല്‍ പറഞ്ഞു. ഫെഡറല്‍ തടങ്കല്‍ മാനദണ്ഡങ്ങള്‍ പാലിച്ചിരുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കേന്ദ്രത്തെ ശക്തമായി പിന്തുണച്ച ഫ്‌ലോറിഡ ഗവര്‍ണര്‍ റോണ്‍ ഡിസാന്റിസ്, ഫെഡറല്‍ മാനദണ്ഡങ്ങള്‍ പാലിക്കുക മാത്രമല്ല അവയെ മറികടക്കുക എന്നതായിരുന്നു ലക്ഷ്യമെന്ന് പ്രതികരിച്ചു. എന്നാല്‍ റിപ്പോര്‍ട്ട് താന്‍ ഇതുവരെ വായിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Atrocities against prisoners at the ‘Alligator Alcatraz’ detention center: Reports indicate prisoners were confined in cramped metal cages.

















