മാസപ്പടി കേസുമായി ബന്ധപ്പെട്ട് ഇൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ അന്വേഷണം നടത്താമെന്ന് സർക്കാരിന് അഡ്വക്കേറ്റ് ജനറലിന്റെ (എ.ജി.) നിയമോപദേശം. കേസിൽ പിണറായിയുടെ മകൾ വീണ വിജയൻ പ്രതിയായിരിക്കെയാണ് മുൻ മുഖ്യമന്ത്രിയിലേക്കും മരുമകനായ റിയാസിലേക്കും അന്വേഷണം വ്യാപിപ്പിക്കാൻ വഴിയൊരുങ്ങുന്നത്. പുതിയ തെളിവുകളുടെ വെളിച്ചത്തിൽ അഴിമതി നിരോധന നിയമപ്രകാരം അന്വേഷണം മുന്നോട്ട് കൊണ്ടുപോകുന്നതിൽ തെറ്റില്ലെന്ന് സംസ്ഥാന പോലീസ് മേധാവിയുടെ കൂടി അഭിപ്രായം തേടിയ ശേഷം എ.ജി. ആഭ്യന്തര വകുപ്പിനെ അറിയിച്ചു.
സി.എം.ആർ.എൽ. – എക്‌സാലോജിക് ഇടപാടുകളിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ മുൻപ് മുഖ്യമന്ത്രിസ്ഥാനത്തിരിക്കെ അധികാരം ദുർവിനിയോഗം ചെയ്ത് കൈക്കൂലി വാങ്ങിയെന്നും, ഇതിനായി മകളുടെ കമ്പനിയെ മറയാക്കിയെന്നും ഇ.ഡി. സംസ്ഥാന പോലീസ് മേധാവിക്ക് നൽകിയ 25 പേജുള്ള റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. പിണറായി വിജയൻ, വീണ വിജയൻ, പി.എ. മുഹമ്മദ് റിയാസ്, സി.പി.എം. കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം എന്നിവരുൾപ്പെടെ 12-ലധികം പേർക്കെതിരെ അന്വേഷണം വേണമെന്നാണ് ഇ.ഡിയുടെ ആവശ്യം. പി.എം.എൽ.എ. പ്രകാരം കേസെടുക്കാവുന്ന ഗുരുതര വിവരങ്ങളാണ് റിപ്പോർട്ടിലുള്ളത്.
സി.എം.ആർ.എൽ. സാമ്പത്തിക ഇടപാടുകൾക്ക് പുറമെ കോടിക്കണക്കിന് രൂപയുടെ മറ്റ് അവിഹിത സാമ്പത്തിക സ്രോതസ്സുകളെക്കുറിച്ചും ഇ.ഡിയുടെ കത്തിൽ വ്യക്തമാക്കുന്നുണ്ട്. വിഷയത്തിൽ സ്വീകരിക്കേണ്ട അന്വേഷണ സ്വഭാവം തീരുമാനിക്കാൻ വിജിലൻസിന് പൂർണ്ണ അധികാരമുണ്ടെന്ന് എ.ജി. നൽകിയ നിയമോപദേശത്തിൽ വ്യക്തമാക്കുന്നു. സങ്കീർണ്ണമായ സാമ്പത്തിക ക്രമക്കേടുകൾ പുറത്തുവന്ന സാഹചര്യത്തിൽ വിജിലൻസ് അന്വേഷണത്തിനാണ് സാധ്യതയേറെയും. കേസിൽ സർക്കാരിന്റെ ഔദ്യോഗിക തീരുമാനം ഉടനുണ്ടാകും.
















