റിയാദ്: സൗദി അറേബ്യയുടെ പ്രമുഖ പൊതുമേഖലാ എണ്ണക്കമ്പനിയായ അരാംകോ യൂറോപ്പിലേക്കും ഇന്ത്യയിലേക്കുമുള്ള തങ്ങളുടെ ക്രൂഡോയിൽ വിതരണം പൂർണ്ണമായും നിർത്തിവെച്ചു. ചെങ്കടലിലേക്ക് എണ്ണയെത്തിക്കുന്ന സുപ്രധാന പൈപ്പ്‌ലൈനിന് നേരെ കഴിഞ്ഞ ആഴ്ചയുണ്ടായ ഡ്രോൺ ആക്രമണത്തെ തുടർന്നാണ് ഈ അടിയന്തര തീരുമാനം. ഒക്ടോബർ മാസം മുതൽ കരാർ പ്രകാരമുള്ള ക്രൂഡോയിൽ വിതരണം നടത്താനാകില്ലെന്ന് യൂറോപ്യൻ ഉപഭോക്താക്കളെ അരാംകോ ഔദ്യോഗികമായി അറിയിച്ചതായി ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു.
സൗദി കിഴക്ക്-പടിഞ്ഞാറൻ പൈപ്പ്‌ലൈൻ ലക്ഷ്യമിട്ട് നടന്ന ഡ്രോൺ ആക്രമണത്തിന് പിന്നാലെയാണ് ഇന്ധന വിതരണം നിർത്തിവെക്കാൻ രാജ്യം നിർബന്ധിതമായത്. ഹോർമുസ് കടലിടുക്ക് വഴി പോകാതെ സുരക്ഷിതമായി എണ്ണ കൊണ്ടുപോകാൻ സഹായിക്കുന്ന പ്രധാന പാതയായിരുന്നു ഇത്. തകരാറുകൾ പരിഹരിച്ച് പൈപ്പ്‌ലൈൻ പ്രവർത്തനം വൈകാതെ പുനഃസ്ഥാപിക്കുമെന്ന് യു.എസ് ഊർജ്ജ സെക്രട്ടറി ക്രൈസ് റൈറ്റ് വ്യക്തമാക്കിയെങ്കിലും ആശങ്ക ഒഴിവായിട്ടില്ല.
അതിനിടെ, ഇതേ കാരണം ചൂണ്ടിക്കാട്ടി അടുത്ത അറിയിപ്പ് ഉണ്ടാകുന്നതുവരെ ഇന്ത്യയിലേക്കുള്ള ക്രൂഡ് ഓയിൽ വിതരണവും സൗദി നിർത്തിവെച്ചതായി ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തു. അന്താരാഷ്ട്ര വിപണിയിൽ എണ്ണവില കുത്തനെ ഉയരാനും ആഗോളതലത്തിൽ ഊർജ്ജ പ്രതിസന്ധി കൂടുതൽ രൂക്ഷമാകാനും ഈ സംഭവം വഴിവെക്കും.
















