പാരീസ്: വെസ്റ്റ് ബാങ്കിലെ അനധികൃത ഇസ്രായേൽ കുടിയേറ്റ മേഖലകളിൽ നിർമ്മിക്കുന്ന ഉൽപ്പന്നങ്ങൾ നിരോധിക്കാൻ നടപടികൾ സ്വീകരിക്കുമെന്ന് ഫ്രാൻസ് വ്യക്തമാക്കി. പ്രദേശത്ത് കുടിയേറ്റക്കാരുടെ അക്രമങ്ങൾ വർദ്ധിക്കുന്നതും പലസ്തീനുമായുള്ള രണ്ടു സ്വതന്ത്ര രാജ്യങ്ങൾ എന്ന സമാധാന പദ്ധതിക്ക് തടസം നിൽക്കുന്നതും ചൂണ്ടിക്കാട്ടിയാണ് ഫ്രെഞ്ച് വിദേശകാര്യ മന്ത്രി ഷാങ് നോയൽ ബാരോട്ട് ഈ പ്രഖ്യാപനം നടത്തിയത്.
മറ്റു 11 രാജ്യങ്ങളുമായി ചേർന്ന് പലസ്തീനിലെ ഇസ്രായേൽ കുടിയേറ്റ മേഖലകളുമായുള്ള വാണിജ്യ ബന്ധങ്ങൾ ഫ്രാൻസ് അവസാനിപ്പിക്കുമെന്ന് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിൽ പങ്കുവെച്ച കുറിപ്പിൽ അദ്ദേഹം അറിയിച്ചു. വെസ്റ്റ് ബാങ്ക് സ്ഫോടനാത്മകമായ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്. കുടിയേറ്റങ്ങളുടെ ദ്രുതഗതിയിലുള്ള വിപുലീകരണവും പലസ്തീനികൾക്കെതിരെയുള്ള തീവ്രവാദ നിലപാടുകളുള്ള കുടിയേറ്റക്കാരുടെ അതിക്രമങ്ങളും വർദ്ധിച്ചുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ വർഷം, ന്യൂയോർക്കിൽ നടന്ന ഐക്യരാഷ്ട്രസഭാ ജനറൽ അസംബ്ലി ഉച്ചകോടിക്ക് മുന്നോടിയായി ഫ്രാൻസ് പലസ്തീനെ സ്വതന്ത്ര രാജ്യമായി ഔദ്യോഗികമായി അംഗീകരിച്ചിരുന്നു. ബ്രിട്ടനും കാനഡയ്ക്കും പിന്നാലെ ഫ്രാൻസ് കൂടി വാണിജ്യ നിരോധനത്തിലേക്ക് കടക്കുന്നത് ഇസ്രായേലിന് മേൽ അന്താരാഷ്ട്ര തലത്തിൽ വലിയ സമ്മർദ്ദമാണ് സൃഷ്ടിക്കുന്നത്.















