കൊച്ചി: കെ.എസ്.ഇ.ബി ജീവനക്കാർക്കൊപ്പം താൻ ഡാൻസ് കളിക്കുന്നതായി സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ച എ.ഐ നിർമിത വീഡിയോയെക്കുറിച്ചുള്ള ഓർമ പങ്കുവെച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌യേക്കാളും മോഹൻലാലിനേക്കാളും മികച്ച രീതിയിലാണ് എ.ഐ സാങ്കേതികവിദ്യയിലൂടെ താൻ അതിൽ ഡാൻസ് ചെയ്യുന്നതെന്ന് തമാശരൂപേണ അദ്ദേഹം പറഞ്ഞു. എറണാകുളം ബോൾഗാട്ടി പാലസ് ആൻഡ് ഐലൻഡ് റിസോർട്ടിൽ നടന്ന സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
നൃത്തവും സംഗീതവുമെല്ലാം സൃഷ്ടിക്കാൻ ഇന്ന് ആർട്ടിഫിഷ്യൽ ഇന്റലിജൻസിന് കഴിവുണ്ടെന്നും, എന്നാൽ പുതിയ സാങ്കേതികവിദ്യയുടെ ഇത്തരം സൃഷ്ടികളെ നിയമപരമായി എങ്ങനെ വ്യാഖ്യാനിക്കാൻ കഴിയുമെന്ന ചോദ്യം ഉയർന്നുവരുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരു ഗ്രൂപ്പ് ഡാൻസിന് താൻ നേതൃത്വം നൽകുന്ന രീതിയിൽ ആളുകൾ എ.ഐ ഉപയോഗിച്ച് തയാറാക്കിയ വൈറൽ വീഡിയോ തന്നെ അത്ഭുതപ്പെടുത്തിയെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തിലെ വൈദ്യുതി പ്രതിസന്ധിയോടുള്ള പ്രതിഷേധമെന്ന രീതിയിലാണ് മുഖ്യമന്ത്രി സതീശനും കെ.എസ്.ഇ.ബി ജീവനക്കാരും ഒന്നിച്ചുള്ള എ.ഐ വീഡിയോ പ്രചരിച്ചത്. ഇതിനകം ഒന്നര കോടിയിലേറെ ആളുകളാണ് ഈ വീഡിയോ കണ്ടത്. കേരളാ ജുഡീഷ്യൽ അക്കാദമിയും കളമശ്ശേരി നാഷണൽ യൂണിവേഴ്‌സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസും സംയുക്തമായി സംഘടിപ്പിച്ച ‘മ്യൂസിക്, സിനിമ, ആൻഡ് ലോ’ എന്ന വിഷയത്തിലെ സെമിനാറിലാണ് മുഖ്യമന്ത്രി കാര്യങ്ങൾ വിശദീകരിച്ചത്.















