ടെഹ്‌റാൻ: അമേരിക്ക നടത്തിയ കടുത്ത വ്യോമാക്രമണത്തിൽ ഇറാന്റെ വിവിധ ഭാഗങ്ങളിലായി കുറഞ്ഞത് 18 പേർ കൊല്ലപ്പെടുകയും 108 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഇറാന്റെ ആരോഗ്യ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇറാന്റെ ഔദ്യോഗിക ടെലിവിഷൻ നെറ്റ്‌വർക്കായ ഐആർഐബി വഴിയാണ് ആരോഗ്യ മന്ത്രി മുഹമ്മദ് റസാ സഫർഖന്ദി ഈ വിവരങ്ങൾ പുറത്തുവിട്ടത്. കൊല്ലപ്പെട്ടവരിൽ സൈനികരും സിവിലിയന്മാരും ഉൾപ്പെടുന്നുണ്ടോ എന്ന കാര്യത്തിൽ മന്ത്രാലയം വ്യക്തമായ തരംതിരിക്കൽ നടത്തിയിട്ടില്ല.
എന്നാൽ ദക്ഷിണ പ്രവിശ്യയായ ഹോർമോസ്ഗാനിൽ നടന്ന ഒരു വിവാഹച്ചടങ്ങിന് നേർക്കുണ്ടായ യുഎസ് ആക്രമണത്തിൽ നാല് സിവിലിയന്മാർ കൊല്ലപ്പെട്ടതായി കഴിഞ്ഞ ദിവസം ഇറാനിയൻ അധികൃതർ വ്യക്തമാക്കിയിരുന്നു. ഈ ആക്രമണത്തിൽ പരിക്കേറ്റ എഴുപതോളം പേരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
ആശുപത്രിയിൽ പ്രവേശിപ്പിച്ചവരിൽ ഭൂരിഭാഗം പേരും പ്രാഥമിക ചികിത്സയ്ക്ക് ശേഷം ഡിസ്ചാർജ് ആയി മടങ്ങിയെങ്കിലും 11 പേർ ഇപ്പോഴും അവിടെ ചികിത്സയിൽ തുടരുകയാണ്. ഇതിൽ അഞ്ച് പേരുടെ നില ഗുരുതരമായി തുടരുന്നതിനാൽ തീവ്രപരിചരണ വിഭാഗത്തിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. യുഎസ് ആക്രമണത്തിൽ പരിക്കേറ്റവരിൽ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണെന്ന് ആശുപത്രി മേധാവി സ്റ്റേറ്റ് ടെലിവിഷനോട് പറഞ്ഞു.















