വാഷിംഗ്ടൺ: അമേരിക്കൻ സൈന്യത്തിന്റെ ആയുധശേഖരത്തിൽ കടുത്ത ക്ഷാമം നേരിടുന്നുണ്ടെന്ന മാധ്യമ റിപ്പോർട്ടുകളും സ്വതന്ത്ര ഏജൻസികളുടെ വിലയിരുത്തലുകളും തള്ളി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇത്തരം വാദങ്ങൾ തികച്ചും തെറ്റാണെന്നും രാജ്യദ്രോഹപരമാണെന്നും ട്രംപ് ആരോപിച്ചു. ടോമഹോക്ക് മിസൈലുകൾ, പേട്രിയറ്റ് മിസൈലുകൾ, ഥാഡ് വിരുദ്ധ ബാലിസ്റ്റിക് മിസൈൽ പ്രതിരോധ സംവിധാനം എന്നിവ ഉൾപ്പെടെയുള്ള ഏറ്റവും ശക്തമായ ആയുധങ്ങളുടെ ശേഖരം അമേരിക്കയിൽ അവസാനിക്കുകയാണെന്ന് അൽ ജസീറ ഉൾപ്പെടെയുള്ള പ്രമുഖ മാധ്യമങ്ങൾ അടുത്തിടെ റിപ്പോർട്ട് ചെയ്തിരുന്നു.
തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യലിൽ’ പങ്കുവെച്ച കുറിപ്പുകളിലൂടെയാണ് ട്രംപ് വാർത്തകൾ തള്ളിക്കളഞ്ഞത്. പ്രചരിക്കുന്ന റിപ്പോർട്ടുകൾ പൂർണ്ണമായും തെറ്റാണെന്ന് അദ്ദേഹം ആവർത്തിച്ചു. യുഎസ് സൈന്യത്തിന്റെ കൈവശം ഇടത്തരം മുതൽ ഉയർന്ന നിലവാരത്തിലുള്ള ആയുധങ്ങളുടെയും യുദ്ധോപകരണങ്ങളുടെയും വലിയ ശേഖരമുണ്ടെന്നും നിലവിൽ രാജ്യത്ത് ആയുധ നിർമ്മാണം കടുപ്പിച്ച് വേഗത്തിലാക്കിയിട്ടുണ്ടെന്നും ട്രംപ് വ്യക്തമാക്കി.
സഖ്യരാഷ്ട്രങ്ങൾക്കുള്ള ആയുധ വിതരണം ഉടൻ പുനരാരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഇറാന് എതിരെയുള്ള യുഎസിന്റെ യുദ്ധ പശ്ചാത്തലത്തിൽ, സ്വിറ്റ്‌സർലൻഡ്, ജപ്പാൻ എന്നിവയുൾപ്പെടെയുള്ള സഖ്യരാജ്യങ്ങളിലേക്കുള്ള ആയുധ കൈമാറ്റം മാസങ്ങളോളം വൈകിയിരുന്നു. എന്നാൽ നിർമ്മാണം വേഗത്തിലാക്കിയതോടെ വിദേശ രാജ്യങ്ങളിലേക്കുള്ള ആയുധ വിൽപന പുനരാരംഭിക്കാനാകുമെന്ന പ്രതീക്ഷയിലാണ് യുഎസ്.















