മോസ്കോ: റഷ്യയ്ക്കുമേൽ കൂടുതൽ സാമ്പത്തിക സമ്മർദ്ദം ചെലുത്തുന്നതിനായി യുഎസ് കോൺഗ്രസ് പാസാക്കിയ സമഗ്ര ഉപരോധ-താരിഫ് ബില്ലിനെതിരെ മുന്നറിയിപ്പുമായി ക്രെംലിൻ രംഗത്ത്. വാഷിംഗ്ടണിൽ നിന്നുള്ള പുതിയ ശിക്ഷാ നടപടികൾ യുക്രെയ്നിൽ സമാധാന കരാറിലെത്താനുള്ള ശ്രമങ്ങളെ കൂടുതൽ ബുദ്ധിമുട്ടിലാക്കുമെന്ന് ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് വ്യക്തമാക്കി. വ്യാഴാഴ്ച മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
മോസ്കോ ഈ നിയമനിർമ്മാണ നടപടികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും, യുഎസിന്റെ ഭാഗത്തുനിന്നുള്ള ഏത് പുതിയ ഉപരോധവും സൗഹൃദപരമല്ലാത്ത നടപടിയുടെ വിഭാഗത്തിൽ പെടുന്നതാണെന്നും പെസ്കോവ് പറഞ്ഞു. യുക്രെയ്നിലെ സമാധാന ചർച്ചകളെ ഇത് തീർച്ചയായും സങ്കീർണ്ണമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ട്രംപ് ഭരണകൂടത്തിന്റെ പുതിയ നയതന്ത്ര ശ്രമങ്ങൾക്കിടയിലും, റഷ്യയുടെ യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള യുഎസ് നേതൃത്വത്തിലുള്ള ശ്രമങ്ങൾ സ്തംഭനാവസ്ഥയിൽ തുടരുന്നതിനിടയിലാണ് ഈ സംഭവവികാസം.
മാസങ്ങളായി ചർച്ചകളിൽ പുരോഗതി ഇല്ലാത്തതിനെത്തുടർന്ന്, സമാധാന പ്രക്രിയ പുനരുജ്ജീവിപ്പിക്കുന്നതിനായി ട്രംപിന്റെ പ്രത്യേക ദൂതന്മാരായ സ്റ്റീവ് വിറ്റ്കോഫും ജാഡ്ല് കുഷ്‌നറും ഈ മാസം ആദ്യം മോസ്കോയും കീവും സന്ദർശിച്ചിരുന്നു. മോസ്കോയിൽ റഷ്യൻ പ്രസിഡന്റ് വ്‌ലാഡിമിർ പുടിനെ കണ്ട ദൂതന്മാർ, തുടർന്ന് കീവിൽ യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻകിയുമായി ചർച്ചകൾ നടത്തിയിരുന്നു. അതേസമയം, ഡെമോക്രാറ്റിക് പാർട്ടിയിലെ 58 അംഗങ്ങളും ഭൂരിപക്ഷം റിപ്പബ്ലിക്കൻമാരും ചേർന്ന് 159 എതിർവോട്ടുകളെ പ്രതിരോധിച്ചാണ് ബുധനാഴ്ച പ്രതിനിധി സഭയിൽ ഈ ബില്ല് പാസാക്കിയത്. കഴിഞ്ഞ മാസം സെനറ്റ് ഈ ബില്ല് 86-11 വോട്ടുകൾക്ക് അംഗീകരിച്ചിരുന്നു. കോൺഗ്രസിന്റെ ഇരുസഭകളും അംഗീകാരം നൽകിയ ഈ ബില്ല് ഇപ്പോൾ ഔദ്യോഗിക ഒപ്പിനായി പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മേശപ്പുറത്തേക്ക് അയച്ചിരിക്കുകയാണ്.
















