ടെഹ്റാൻ: അമേരിക്കയും ഇറാനും തമ്മിൽ നിലനിൽക്കുന്ന കടുത്ത സൈനിക മുന്നറിയിപ്പുകളും ഭീഷണികളും തൽക്കാലം മാനസിക യുദ്ധത്തിന്റെ ഭാഗം മാത്രമാണെന്നും, പശ്ചിമേഷ്യയിൽ ഉടനടി വലിയ രീതിയിലുള്ള സൈനിക ഏറ്റുമുട്ടലുകൾക്ക് സാധ്യതയില്ലെന്നും അന്താരാഷ്ട്ര സൈനിക വിശകലന വിദഗ്ധർ. അയൽക്കാരായ അറബ് രാജ്യങ്ങളുമായി നേരിട്ടൊരു യുദ്ധത്തിന് തുടക്കമിടാനോ യൂറോപ്പിലെ ലക്ഷ്യസ്ഥാനങ്ങൾക്ക് നേരെ ആക്രമണം നടത്താനോ ഇറാൻ ആഗ്രഹിക്കുന്നില്ലെന്ന് ഓസ്ട്രിയൻ മുൻ സൈനിക അറ്റാഷെ വുൾഫ്ഗാംഗ് പുസ്തായി അൽ ജസീറയോട് പറഞ്ഞു.
ഇരുഭാഗത്തുനിന്നും ഉണ്ടാകുന്ന പ്രസ്താവനകൾ തൽക്കാലത്തേക്ക് വിവര യുദ്ധത്തിന്റെ ഭാഗമാണെന്നും, ഇത് പെട്ടെന്നൊരു വൻ സൈനിക നീക്കത്തിലേക്ക് വഴിമാറില്ലെന്നും അദ്ദേഹം വിലയിരുത്തി. അതേസമയം, വരാനിരിക്കുന്ന അമേരിക്കൻ മിഡ്‌ടേം കോൺഗ്രഷണൽ തിരഞ്ഞെടുപ്പുകൾ യുഎസ്-ഇറാൻ യുദ്ധനയത്തിൽ നിർണായക നിമിഷമായിരിക്കുമെന്ന് പുസ്തായി ചൂണ്ടിക്കാട്ടി.
ഈ സംഘർഷത്തിൽ നിന്ന് പെട്ടെന്ന് പിന്മാറാൻ പ്രസിഡന്റ് ട്രംപ് തയ്യാറായേക്കില്ല. തിരഞ്ഞെടുപ്പിന് ശേഷം യുഎസ് ഭരണകൂടത്തിന്റെ ഭാവി നടപടികളിൽ വ്യക്തത വരുമെന്നും, ഇറാന്റെ പ്രതിരോധത്തെ മറികടക്കാൻ ട്രംപ് പുതിയ തന്ത്രങ്ങൾ പയറ്റിയേക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

















