വാഷിംഗ്ടൺ: ഈയാഴ്ച ഇറാന് നേരെ അമേരിക്ക നടത്തിയ വ്യോമാക്രമണത്തിനിടെ വിവാഹച്ചടങ്ങ് നടക്കുകയായിരുന്ന വീടിന് നേർക്ക് ബോംബർഷണമുണ്ടായെന്ന ഇറാന്റെ ആരോപണങ്ങളിൽ ശക്തമായ സംശയം പ്രകടിപ്പിച്ച് യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്. ആക്രമണത്തിൽ ഒരു പിഞ്ചുകുഞ്ഞ് ഉൾപ്പെടെ നാല് സിവിലിയന്മാർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തെന്നാണ് ഇറാൻ ഔദ്യോഗികമായി അറിയിച്ചിരുന്നത്.
എന്നാൽ വൈറ്റ് ഹൗസിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഇറാന്റെ വാദങ്ങളെ തള്ളിക്കളയുന്ന തരത്തിൽ വാൻസ് പ്രതികരിച്ചത്. “സംഘർഷവുമായി ബന്ധപ്പെട്ട വിവരങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിൽ ഇറാനിയൻ സ്റ്റേറ്റ് മീഡിയ ഇതുവരെ അത്ര വിശ്വസനീയമായ ഒരു പങ്കല്ല വഹിച്ചിട്ടുള്ളത്, അതിനാൽ തന്നെ അവരുടെ ഈ ആരോപണത്തെ ഞാൻ തികഞ്ഞ സംശയത്തോടെയാണ് കാണുന്നത്” എന്ന് വാൻസ് വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. അമേരിക്കൻ സൈന്യം സാധാരണക്കാരെ ലക്ഷ്യമിട്ട് ആക്രമണം നടത്താറില്ലെന്ന നിലപാട് അദ്ദേഹം ആവർത്തിച്ചു.
“നിർഭാഗ്യവശാൽ, ചിലപ്പോഴൊക്കെ അത്തരം അബദ്ധങ്ങൾ സംഭവിക്കാറുണ്ട്. എങ്കിലും ഈ പ്രത്യേക സംഭവത്തിൽ ആരോപണങ്ങൾക്ക് അനുകൂലമായോ പ്രതികൂലമായോ യാതൊരുവിധ ഔദ്യോഗിക വിവരങ്ങളും നിലവിൽ ഞങ്ങളുടെ കൈവശമില്ല” എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കാര്യം എന്താണെന്ന് കൃത്യമായി മനസ്സിലാക്കാൻ ആഗ്രഹിക്കുന്നതിനാൽ അമേരിക്കൻ സൈന്യം സംഭവത്തെക്കുറിച്ച് ഗൗരവമായി അന്വേഷിച്ചുവരികയാണെന്നും അദ്ദേഹം മാധ്യമപ്രവർത്തകരെ അറിയിച്ചു.

















