തിരുവനന്തപുരം: വിഎസ് അച്യുതാനന്ദന്റെ മുൻ അഡീഷനൽ സെക്രട്ടറി കെ എം ഷാജഹാനെതിരെ കേസ്. സമൂഹമാധ്യമങ്ങളിലൂടെ സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയിൽ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
കേരള പ്രവാസി അസോസിയേഷൻ വനിതാ നേതാവ് നൽകിയ പരാതിയിലാണ് തിരുവനന്തപുരം സിറ്റി സൈബർ പൊലീസ് കേസെടുത്തത്. പ്രതിപക്ഷ നേതാവിനെയും കേരള പ്രവാസി അസോസിയേഷൻ വനിതാ നേതാവിനെയും ചേർത്ത് ഷാജഹാൻ ഇട്ട പോസ്റ്റിലാണ് നടപടി.
വിവാദമായതിനെ തുടർന്ന് ഷാജഹാൻ ഖേദം പ്രകടിപ്പിച്ച് പോസ്റ്റ് പിൻവലിച്ചിരുന്നു. ഖേദപ്രകടനവുമായി പുതിയ പോസ്റ്റ് ഇടുകയും ചെയ്തിരുന്നു. പരാതിയിൽ സൈബർ പൊലീസാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. പരാതിക്കാരിയും പ്രതിപക്ഷ നേതാവ് വി ഡി സതീശനും ഒരുമിച്ച് നിൽക്കുന്ന ചിത്രം വെച്ചായിരുന്നു ഷാജഹാന്റെ പോസ്റ്റ്.
‘ഞാൻ കഴിഞ്ഞ ദിവസം ഇട്ട ഒരു പോസ്റ്റ് ഉണ്ടാക്കിയ ആശയക്കുഴപ്പം ഇല്ലാതാക്കാനാണ് ഈ പോസ്റ്റ്. ആ പോസ്റ്റിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശനോടൊപ്പം നിൽക്കുന്ന അശ്വനി നമ്പരമ്പത്ത് എന്ന വനിത, രാജേന്ദ്രൻ വെള്ളപ്പലത്ത് എന്ന വ്യക്തിയുടെ ഭാര്യയാണ് എന്നാണ് ഞാൻ പറഞ്ഞിരുന്നത്. ആ ഫോട്ടോ ആ വനിതയുടെ എഫ്ബി പോസ്റ്റിൽ നിന്നാണ് ഞാൻ എടുത്തത്. എന്നാൽ പിന്നീട് നടത്തിയ അന്വേഷണത്തിൽ ആ വനിത രാജേന്ദ്രൻ വെള്ളപ്പലത്ത് എന്ന വ്യക്തിയുടെ ഭാര്യ അല്ല എന്ന് അറിയാൻ കഴിഞ്ഞു. ഈ സാഹചര്യത്തിൽ ഞാൻ ആ വനിതയോട് നിർവ്യാജം മാപ്പ് ചോദിക്കുന്നു. ചെയ്ത തെറ്റ് ബോധ്യമായ സാഹചര്യത്തിൽ ഞാൻ ആ പോസ്റ്റ് പിൻവലിക്കുന്നു.’ കെ എം ഷാജഹാന്റെ ഖേദപ്രകടിച്ചുള്ള പോസ്റ്റ് ഇതായിരുന്നു.
Police file case against KM Shahjahan after
expatriate woman complains of insulting femininity