സതീശന്‍ നായര്‍
ചിക്കാഗോ: ചിക്കാഗോ ഗ്രേസ് ലേക്കിലുള്ള ഹിന്ദു ക്ഷേത്രാങ്കണത്തിൽവെച്ച് ഭക്തിസാന്ദ്രമായ പഞ്ചാരിമേളം അരങ്ങേറ്റം നടന്നു. ഓംകാരം ചിക്കാഗോയുടെ ആഭിമുഖ്യത്തിൽ പന്ത്രണ്ട് വാദ്യകലാകാരന്മാർ അരങ്ങേറ്റം കുറിച്ചു. കലാമണ്ഡലം ശിവദാസൻ ആശാന്റെയും രാജേഷ് നായരുടെയും ശിക്ഷണത്തിൽ അഭ്യസിച്ച ചിക്കാഗോയിൽനിന്നും മിനസോട്ടയിൽനിന്നുമുള്ള കലാകാരന്മാർ പങ്കെടുത്തു.
കേരളീയ വാദ്യകലകളിൽ പ്രസിദ്ധമാണ് ചെണ്ടമേളം. അതിൽ പ്രസിദ്ധമാണ് പഞ്ചാരിമേളവും പാണ്ടിമേളവും. ചെമ്പടവട്ടങ്ങളെ അടിസ്ഥാനമാക്കി അഞ്ചുകാലങ്ങളിൽ കൊട്ടുന്ന വളരെ വ്യക്തമായ കണക്കുകളുള്ള മേളമാണ് പഞ്ചാരി. ക്ഷേത്രവാദ്യങ്ങളിൽ ഏറ്റവും പ്രസിദ്ധമായതും പഞ്ചാരിമേളം തന്നെ.

ഒന്നരവർഷത്തെ നിരന്തരമായ പരിശീലനത്തിനുശേഷമാണ് അരങ്ങേറ്റം കുറിച്ചത്. ചന്ദ്രൻ നെൻമന, മുരളി കരിയാത്തുംഗൽ, തെക്കോട്ട് സുരേഷ്, സുരേഷ് നായർ, സതീശൻ നായർ, വരുൺ നായർ, നിറ്റിൻ നായർ, ബിനു നായർ, ശ്രുതി കൃഷ്ണൻ, മഹേഷ് കൃഷ്ണൻ, ദീപക് നായർ, രാജേഷ് നായർ തുടങ്ങിയവർ അരങ്ങേറി. ശ്രേയ മഹേഷിന്റെ ഈശ്വര പ്രാർത്ഥനയോടുകൂടി ചടങ്ങുകൾ ആരംഭിച്ചു. അതിനുശേഷം ഭദ്രദീപം കൊളുത്തി, ക്ഷേത്രം തിരുമേനി പൂജിച്ച ചെണ്ടകോലുകൾ ശിവദാസൻ ആശാന്റെ കയ്യിൽനിന്ന് ഏവരും ഏറ്റുവാങ്ങി അനുഗ്രഹം വാങ്ങിച്ചു.
പരിശീലന ക്ലാസുകൾ ചിട്ടയായ രീതിയിൽ നടത്തുകയും അരങ്ങേറ്റത്തിനു നേതൃത്വം നൽകുകയും ചെയ്തത് ദീപക് നായരും മഹേഷ് കൃഷ്ണനും കൂടിയാണ്. ചടങ്ങിൽ ശിവദാസൻ ആശാനെയും, രാജേഷ് നായരെയും, എം.സി.ആർ. പിള്ളയെയും, രാധാകൃഷ്ണൻ നായർ, അനിൽ കുമാർ പിള്ള, ശിവൻ മുഹമ്മ എന്നിവർ പൊന്നാടയിട്ട് ആദരിച്ചു.

അരങ്ങേറ്റത്തിന് മറ്റു വാദ്യോപകരണങ്ങൾ കൈകാര്യം ചെയ്തത് കൃഷ്ണകുമാർ നായർ, സജീവ് നായർ, രാജേഷ് കുട്ടി, ഷിബു ദേവപാലൻ, ശ്രീകുമാർ നായർ, മിഥിൽ അരുൺ എന്നിവർ വലംതലയും ചന്ദ്രൻ പത്മനാഭൻ, രഘു രവീന്ദ്രനാഥ്, ജയമുരളി നായർ, സൂരജ് സതീഷ് എന്നിവർ താളവും ചെയ്തു.
അരങ്ങേറ്റത്തിന് മറ്റു വിവിധ പരിപാടികൾക്ക് അരവിന്ദ് പിള്ള, രഘുനാഥൻ നായർ, രാജഗോപാലൻ നായർ തുടങ്ങിയവർ നേതൃത്വം നൽകി. ബിന്ധ്യാ നായർ എം.സി.യായിരുന്നു.
Grand Pancharimelam Debut Held in Chicago















