‘അമേരിക്കയുടേത് ഇരട്ടത്താപ്പും കടൽക്കൊള്ളയും’; ചർച്ചകളിൽ നിന്ന് വിട്ടുനിൽക്കുന്ന കാരണം വ്യക്തമാക്കി ഇറാൻ

‘അമേരിക്കയുടേത് ഇരട്ടത്താപ്പും കടൽക്കൊള്ളയും’; ചർച്ചകളിൽ നിന്ന് വിട്ടുനിൽക്കുന്ന കാരണം വ്യക്തമാക്കി ഇറാൻ

ടെഹ്റാൻ: പാകിസ്ഥാനിൽ നടക്കാനിരിക്കുന്ന സമാധാന ചർച്ചകളിൽ പങ്കെടുക്കുന്ന കാര്യത്തിൽ ഇറാൻ വിമുഖത കാണിക്കുന്നത് തീരുമാനമെടുക്കാനുള്ള കഴിവില്ലായ്മ കൊണ്ടല്ല, മറിച്ച് അമേരിക്കയുടെ വൈരുദ്ധ്യം നിറഞ്ഞ നിലപാടുകൾ കൊണ്ടാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ബഗായ് വ്യക്തമാക്കി. ചർച്ചകൾ ഫലപ്രദമാകുമെന്ന് ഉറപ്പുള്ളപ്പോൾ മാത്രമേ പങ്കാളിത്തത്തെക്കുറിച്ച് ആലോചിക്കൂ എന്നും അദ്ദേഹം ഇറാന്‍റെ ഔദ്യോഗിക മാധ്യമങ്ങളിലൂടെ അറിയിച്ചു.

അമേരിക്കയുടെ ഭാഗത്തുനിന്നുണ്ടാകുന്ന പ്രകോപനപരമായ പെരുമാറ്റങ്ങളെയും അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനങ്ങളെയും ഇറാൻ കടുത്ത ഭാഷയിൽ അപലപിച്ചു. ഇറാനിയൻ കപ്പലുകൾക്ക് നേരെ അമേരിക്ക നടത്തിയ ആക്രമണങ്ങൾ ‘സായുധ കടൽക്കൊള്ളയും ഭരണകൂട ഭീകരതയുമാണ്’. വെടിനിർത്തൽ കരാറുകൾ ലംഘിക്കുന്നതും ലെബനൻ സമാധാന ഉടമ്പടി ഉൾപ്പെടെയുള്ള വാഗ്ദാനങ്ങൾ പാലിക്കാത്തതും അമേരിക്കയാണെന്നും, തങ്ങളുടെ പരാജയം മറച്ചുവെക്കാൻ വാഷിംഗ്ടൺ കുറ്റം മറ്റുള്ളവരുടെ മേൽ അടിച്ചേൽപ്പിക്കുകയാണെന്നും ബഗായ് കുറ്റപ്പെടുത്തി.

ഇറാൻ പ്രതിനിധി സംഘം ചർച്ചയ്ക്ക് എത്തുമോ എന്ന കാര്യത്തിൽ പാകിസ്ഥാൻ ഇപ്പോഴും ഔദ്യോഗിക സ്ഥിരീകരണത്തിനായി കാത്തിരിക്കുകയാണ്. അമേരിക്കയുടെ ഭാഗത്തുനിന്നും വിശ്വാസയോഗ്യമായ നടപടികൾ ഉണ്ടാകാതെ ചർച്ചാ മേശയിലേക്ക് മടങ്ങേണ്ടതില്ലെന്ന നിലപാടിലാണ് തെഹ്‌റാൻ. വെടിനിർത്തൽ കാലാവധി അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, ഇറാന്റെ ഈ കർക്കശ നിലപാട് പശ്ചിമേഷ്യയിലെ സമാധാന ശ്രമങ്ങൾക്ക് വലിയ തിരിച്ചടിയായിരിക്കുകയാണ്. നയതന്ത്ര തലത്തിൽ വലിയ മാറ്റങ്ങൾ സംഭവിച്ചില്ലെങ്കിൽ മേഖല വീണ്ടും പൂർണ്ണതോതിലുള്ള യുദ്ധത്തിലേക്ക് നീങ്ങുമെന്ന ഭീതി ശക്തമാണ്.

Share Email
LATEST
Top