തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം വരാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ പുറത്തുവന്ന എക്സിറ്റ് പോൾ ഫലങ്ങൾ എൽഡിഎഫിന് വലിയ ആത്മവിശ്വാസം നൽകുന്നു. പ്രമുഖമായ ഒമ്പത് സർവേ ഫലങ്ങളും സംസ്ഥാനത്ത് കടുത്ത ഭരണവിരുദ്ധ വികാരം നിലനിൽക്കുന്നില്ലെന്നാണ് വ്യക്തമാക്കുന്നത്. യുഡിഎഫിന് നേരിയ മുൻതൂക്കം പ്രവചിക്കപ്പെടുന്നുണ്ടെങ്കിലും എൽഡിഎഫ് 60 സീറ്റുകൾക്ക് മുകളിൽ നേടുമെന്നാണ് ഭൂരിഭാഗം ഏജൻസികളുടെയും കണ്ടെത്തൽ. 100 സീറ്റുകൾക്ക് മുകളിൽ നേടുമെന്ന യുഡിഎഫ് നേതാക്കളുടെ അവകാശവാദങ്ങളെ തള്ളുന്നതാണ് നിലവിലെ പ്രവചനങ്ങൾ.
പ്രധാന സർവേകളായ പി മാർക്ക് എൽഡിഎഫിന് 62 മുതൽ 69 സീറ്റുകൾ വരെയാണ് പ്രവചിച്ചിരിക്കുന്നത്. മാട്രിസ് സർവേയിൽ 60-65 സീറ്റുകളും പീപ്പിൾ ഇൻസൈറ്റ്, വോട്ട് വൈബ് തുടങ്ങിയ ഏജൻസികൾ എൽഡിഎഫിന് 68 സീറ്റുകൾ വരെയും ലഭിക്കാനുള്ള സാധ്യത പങ്കുവെക്കുന്നു. ആക്സിസ് മൈ ഇന്ത്യയുടെ കണക്കുകൾ പ്രകാരം എൽഡിഎഫ് 62 സീറ്റുകൾ വരെ നേടിയേക്കാം. മിക്ക സർവേകളും ഇരു മുന്നണികളും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് പ്രവചിക്കുന്നത്.
ടൈംസ് നൗ ജെവിസി (52-61), പീപ്പിൾസ് പൾസ് (55-65), ചാണക്യ സ്ട്രാറ്റജീസ് (58-64), ജേർണോ മിറർ (55-65) എന്നിങ്ങനെയാണ് മറ്റ് ഏജൻസികളുടെ പ്രവചനം. ഒരു സർവേയും യുഡിഎഫ് തരംഗം പ്രവചിക്കാത്തത് എൽഡിഎഫ് ക്യാമ്പുകളിൽ വലിയ പ്രതീക്ഷയ്ക്ക് വകനൽകുന്നു. ഭരണത്തുടർച്ചയ്ക്കുള്ള സാധ്യതകൾ പൂർണ്ണമായും തള്ളിക്കളയാനാവില്ലെന്ന സൂചനയാണ് ഈ ഫലങ്ങൾ നൽകുന്നത്.















