വാഷിംഗ്ടൺ: വൈറ്റ് ഹൗസ് കറസ്‌പോണ്ടന്റ്‌സ് അസോസിയേഷൻ വിരുന്നിനിടെ ശനിയാഴ്ച വൈകുന്നേരം വെടിയേറ്റ യുഎസ് സീക്രട്ട് സർവീസ് ഉദ്യോഗസ്ഥൻ ആശുപത്രി വിട്ടു. സുരക്ഷാ ഉദ്യോഗസ്ഥൻ ധരിച്ചിരുന്ന ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് വലിയൊരു ദുരന്തം ഒഴിവാക്കാൻ സഹായിച്ചുവെന്ന് സീക്രട്ട് സർവീസ് കമ്മ്യൂണിക്കേഷൻസ് ചീഫ് ആന്തണി ഗുഗ്ലിയൽമി അറിയിച്ചു. ഉദ്യോഗസ്ഥന്റെ പേരോ ചികിത്സ തേടിയ ആശുപത്രിയുടെ വിവരങ്ങളോ സുരക്ഷാ കാരണങ്ങളാൽ പുറത്തുവിട്ടിട്ടില്ല.
സംഭവത്തിന് പിന്നാലെ ഉദ്യോഗസ്ഥനുമായി സംസാരിച്ചതായി പ്രസിഡന്റ് ഡോണൾഡ് ട്രംപ് വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. വെടിയേറ്റ ഉദ്യോഗസ്ഥൻ അതീവ ആത്മവിശ്വാസത്തിലാണെന്നും തന്റെ ജോലിയെക്കുറിച്ച് അദ്ദേഹം അഭിമാനിക്കുന്നുവെന്നും ട്രംപ് കൂട്ടിച്ചേർത്തു. “ഞങ്ങൾ അദ്ദേഹത്തെ സ്നേഹിക്കുന്നുവെന്നും ബഹുമാനിക്കുന്നുവെന്നും അറിയിച്ചിട്ടുണ്ട്,” പ്രസിഡന്റ് പറഞ്ഞു.
വിരുന്നിനിടെ ഉണ്ടായ വെടിവെപ്പിൽ ഉദ്യോഗസ്ഥന്റെ സുരക്ഷാ കവചത്തിലാണ് വെടിയുണ്ട പതിച്ചതെന്ന് സി.എൻ.എൻ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. അതീവ സുരക്ഷാ മേഖലയിൽ നടന്ന ഈ അനിഷ്ട സംഭവം അമേരിക്കൻ സുരക്ഷാ ഏജൻസികളെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്. സംഭവത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണെന്ന് അധികൃതർ വ്യക്തമാക്കി.













