വാഷിംഗ്ടൺ: ഇറാനുമായുള്ള രണ്ടാഴ്ചത്തെ വെടിനിർത്തൽ കാലാവധി ഈ ബുധനാഴ്ച വൈകുന്നേരത്തോടെ അവസാനിക്കുമെന്നും അത് നീട്ടിനൽകാൻ സാധ്യതയില്ലെന്നും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കി. ബ്ലൂംബെർഗിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഏപ്രിൽ 7-ന് ആരംഭിച്ച വെടിനിർത്തൽ കരാറിലെ നിബന്ധനകളിൽ ഇറാന്റെ ഭാഗത്തുനിന്ന് കൃത്യമായ ധാരണയുണ്ടായില്ലെങ്കിൽ യുദ്ധം പുനരാരംഭിക്കുമെന്ന സൂചനയാണ് ട്രംപ് നൽകുന്നത്.
“കാലാവധി നീട്ടിനൽകാൻ നിലവിൽ സാധ്യതയൊന്നുമില്ല. ധൃതിപ്പെട്ട് മോശം കരാറുകളിൽ ഒപ്പിടാൻ ഞാൻ തയ്യാറല്ല. നമുക്ക് വേണ്ടത്ര സമയമുണ്ട്,” ട്രംപ് അഭിമുഖത്തിൽ പറഞ്ഞു. നിശ്ചിത സമയത്തിനുള്ളിൽ ധാരണയിലെത്തിയില്ലെങ്കിൽ പോരാട്ടം ഉടൻ പുനരാരംഭിക്കുമോ എന്ന ചോദ്യത്തിന്, കരാർ ഉണ്ടായില്ലെങ്കിൽ തീർച്ചയായും അത് പ്രതീക്ഷിക്കാമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
വെടിനിർത്തൽ നീട്ടുന്ന കാര്യത്തിൽ കഴിഞ്ഞ ഒരാഴ്ചയായി ട്രംപ് വ്യത്യസ്തമായ നിലപാടുകളാണ് സ്വീകരിച്ചിരുന്നത്. കഴിഞ്ഞ ആഴ്ച മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായി മൂന്ന് വ്യത്യസ്ത ഉത്തരങ്ങളാണ് അദ്ദേഹം നൽകിയത്. എന്നാൽ ബുധനാഴ്ച അവസാനിക്കുന്ന സമയപരിധിക്ക് മുൻപ് ഇറാന്റെ ഭാഗത്തുനിന്ന് അനുകൂലമായ നീക്കമുണ്ടായില്ലെങ്കിൽ മേഖല വീണ്ടും യുദ്ധത്തിലേക്ക് നീങ്ങുമെന്ന ആശങ്ക ശക്തമാണ്. ഹോർമുസ് കടലിടുക്ക് തുറക്കുന്നതും ഇറാന്റെ ആണവ ശേഖരം ഏറ്റെടുക്കുന്നതും സംബന്ധിച്ച തർക്കങ്ങൾ നിലനിൽക്കെ ട്രംപിന്റെ പുതിയ നിലപാട് സമാധാന ചർച്ചകളെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.












