റിയാദ്: യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്‌കി വീണ്ടും സൗദി അറേബ്യയിലെത്തി. ഏതാനും ആഴ്ചകൾക്കിടയിൽ ഇത് രണ്ടാം തവണയാണ് അദ്ദേഹം സൗദി സന്ദർശിക്കുന്നത്. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. ഇറാനെതിരായ അമേരിക്ക-ഇസ്രായേൽ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഗൾഫ് രാജ്യങ്ങളുമായി കൂടുതൽ അടുത്ത ബന്ധം സ്ഥാപിക്കാനുള്ള യുക്രെയ്നിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് ഈ സന്ദർശനം.
പ്രതിരോധ മേഖലയിൽ, പ്രത്യേകിച്ച് ഡ്രോൺ ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിൽ യുക്രെയ്നിനുള്ള വൈദഗ്ധ്യം സൗദിയുമായി പങ്കുവെക്കുന്നതിനുള്ള കരാറുകളിൽ ഇരുരാജ്യങ്ങളും ഒപ്പുവെച്ചിട്ടുണ്ട്. റഷ്യൻ ആക്രമണങ്ങളെ നേരിടുന്നതിലൂടെ ആർജ്ജിച്ച യുക്രെയ്നിന്റെ ആധുനിക പ്രതിരോധ സാങ്കേതികവിദ്യ സൗദി അറേബ്യയ്ക്കും പ്രയോജനപ്പെടും. സുരക്ഷാ സഹകരണം സംബന്ധിച്ച ചർച്ചകൾ തുടരുന്നതിനായി സെലെൻസ്‌കി ജിദ്ദയിലാണ് ഇറങ്ങിയതെന്ന് യുക്രെയ്ൻ വക്താക്കൾ സ്ഥിരീകരിച്ചു.
കഴിഞ്ഞ മാസത്തെ സന്ദർശന വേളയിൽ വ്യോമ പ്രതിരോധ മേഖലയിൽ ഇരുരാജ്യങ്ങളും തമ്മിൽ നിർണ്ണായകമായ ഒരു പത്തു വർഷത്തെ സഹകരണ കരാറിലെത്തിയിരുന്നു. സംയുക്ത ഉൽപ്പാദന ലൈനുകൾ സ്ഥാപിക്കുന്നത് ഉൾപ്പെടെയുള്ള വിപുലമായ പദ്ധതികളാണ് ഇതിലുള്ളത്. ഇതിനകം തന്നെ യുക്രെയ്ൻ തങ്ങളുടെ സൈനിക വിദഗ്ധരെയും ഡ്രോൺ വേധ മിസൈലുകളെയും മേഖലയിലെ വിവിധ രാജ്യങ്ങളിലേക്ക് അയച്ചിട്ടുണ്ട്. യുക്രെയ്നിന്റെ ആന്റി-ഡ്രോൺ സംവിധാനം ലോകത്തിലെ തന്നെ ഏറ്റവും മികച്ചതാണെന്നാണ് വിലയിരുത്തപ്പെടുന്നത്. അതേസമയം, റഷ്യയുമായും യുക്രെയ്നുമായും ഒരേപോലെ നല്ല ബന്ധം പുലർത്തുന്ന സൗദി അറേബ്യ, യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള മധ്യസ്ഥ ചർച്ചകൾക്കും വേദിയാകുന്നുണ്ട്.















