ദോഹ: ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന കപ്പലുകളിൽ നിന്ന് നിർബന്ധിത ടോളോ സേവന ഫീസോ ഈടാക്കാനുള്ള നീക്കത്തെ ശക്തമായി എതിർക്കാൻ ഐക്യരാഷ്ട്രസഭയോട് എട്ട് പ്രധാന ആഗോള ഷിപ്പിംഗ് അസോസിയേഷനുകൾ ആവശ്യപ്പെട്ടു. യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസിനും അന്താരാഷ്ട്ര മാരിടൈം ഓർഗനൈസേഷൻ മേധാവി അർസെനിയോ ഡൊമിംഗ്വസിനും അയച്ച സംയുക്ത കത്തിലാണ് സംഘടനകൾ തങ്ങളുടെ ശക്തമായ എതിർപ്പ് അറിയിച്ചത്. തിങ്കളാഴ്ച അയച്ച ഈ നിവേദനം ബുധനാഴ്ച ‘ഇന്റർനാഷണൽ ചേംബർ ഓഫ് ഷിപ്പിംഗ്’ ആണ് പരസ്യപ്പെടുത്തിയത്.
ഇത്തരത്തിൽ നിർബന്ധിത ടോളോ സേവന ഫീസോ ഈടാക്കുന്നത് “നിലവിലുള്ള അന്താരാഷ്ട്ര നാവിക മാനദണ്ഡങ്ങളുടെയും തത്വങ്ങളുടെയും ലംഘനമാണ്” എന്ന് സംഘടനകൾ കത്തിൽ വ്യക്തമാക്കി. ഇത് മറ്റ് പ്രധാന അന്താരാഷ്ട്ര സമുദ്രപാതകളിലും സമാനമായ അനഭിലഷണീയമായ കീഴ്‌വഴക്കങ്ങൾക്ക് വഴിവെക്കുമെന്ന് അവർ മുന്നറിയിപ്പ് നൽകി. കൂടാതെ, മേഖലയിലെ സംഘർഷാവസ്ഥയ്ക്കിടയിൽ കപ്പൽ ജീവനക്കാരുടെയും നാവികരുടെയും സുരക്ഷ ഉറപ്പാക്കാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു.
ഇന്റർനാഷണൽ ചേംബർ ഓഫ് ഷിപ്പിംഗിന് പുറമെ താഴെ പറയുന്ന പ്രമുഖ അന്താരാഷ്ട്ര സംഘടനകളാണ് കത്തിൽ ഒപ്പുവെച്ചിരിക്കുന്നത്:
ഏഷ്യൻ ഷിപ്പ് ഓണേഴ്സ് അസോസിയേഷൻ (ASA)
ബിംകോ (BIMCO – ബാൾട്ടിക് ആൻഡ് ഇന്റർനാഷണൽ മാരിടൈം കൗൺസിൽ)
ക്രൂയിസ് ലൈൻസ് ഇന്റർനാഷണൽ അസോസിയേഷൻ (CLIA)
യൂറോപ്യൻ ഷിപ്പ് ഓണേഴ്സ് (ECSA)
ഇന്റർകാർഗോ (INTERCARGO – ഡ്രൈ കാർഗോ ഷിപ്പ് ഓണേഴ്സ് അസോസിയേഷൻ)
ഇന്റർടാങ്കോ (INTERTANKO – ടാങ്കർ ഉടമകളുടെ അന്താരാഷ്ട്ര സംഘടന)
വേൾഡ് ഷിപ്പിംഗ് കൗൺസിൽ (WSC)















