പി പി ചെറിയാൻ
യൂട്ടാ (യു.എസ്): പതിനാലുകാരിയായ മകളെ ക്രൂരമായി മർദ്ദിക്കുകയും ശിക്ഷയായി തലമുടി ബലമായി ക്ഷൗരം ചെയ്യുകയും ചെയ്ത സംഭവത്തിൽ യുട്ടായിൽ നിന്നുള്ള ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. കുട്ടികളെ പീഡിപ്പിച്ചു എന്ന ഗുരുതരമായ കുറ്റവും കൊലവിളി ഭീഷണിയുമടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
സ്കൂളിൽ പോകാത്തതിനും മറ്റ് അനുസരണക്കേടുകൾക്കും ശിക്ഷയായാണ് മകളുടെ തല മുണ്ഡനം ചെയ്തതെന്ന് പ്രതി പോലീസിനോട് സമ്മതിച്ചു. മുൻപ് മൂത്ത മകൾക്കും താൻ ഇതേ ശിക്ഷ നൽകിയിട്ടുണ്ടെന്നും അതിലൂടെ അവളുടെ സ്വഭാവം ശരിയായെന്നും ഇയാൾ അവകാശപ്പെട്ടു.
വീട്ടിലെ സെക്യൂരിറ്റി ക്യാമറ ദൃശ്യങ്ങളിൽ നിന്നാണ് ക്രൂരതയുടെ വിവരങ്ങൾ പുറത്തുവന്നത്. കുട്ടിയെ നിലത്തുതള്ളിയിട്ട് തല നിലത്തിടിക്കുകയും, ബലമായി മുടി വെട്ടിമാറ്റുകയുമായിരുന്നു. ഇതിനിടെ പെൺകുട്ടിയുടെ തലയോട്ടിയിൽ മുറിവുകളേറ്റിട്ടുണ്ട്. തുടർന്ന് കണ്ണാടിയിൽ നോക്കാൻ നിർബന്ധിച്ച് ഇതെല്ലാം അവളുടെ തെറ്റാണെന്ന് ഇയാൾ പറഞ്ഞതായും കോടതി രേഖകൾ വ്യക്തമാക്കുന്നു. പ്രതിയെ സാൾട്ട് ലേക്ക് കൗണ്ടി ജയിലിലേക്ക് മാറ്റി.














