ന്യൂഡൽഹി: യുഎസ്-ഇസ്രായേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ സംസ്‌കാര ചടങ്ങുകളിൽ പങ്കെടുക്കാൻ ഇന്ത്യൻ പ്രതിനിധി സംഘം വെള്ളിയാഴ്ച ഇറാനിലേക്ക് തിരിക്കും. കേന്ദ്ര വിദേശകാര്യ സഹമന്ത്രി പബിത്ര മർഗരിറ്റ, ബിഹാർ ഗവർണർ സയ്യിദ് അതാ ഹസ്‌നൈൻ എന്നിവരാണ് ഉന്നതതല സംഘത്തിലുള്ളതെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു.
ഇരുരാജ്യങ്ങളും തമ്മിലുള്ള ചരിത്രപരവും സാംസ്കാരികവുമായ ബന്ധത്തിന്റെ ആഴം വ്യക്തമാക്കുന്നതാണ് ഈ ഉന്നതതല സന്ദർശനമെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഇരുരാജ്യങ്ങളിലെയും ജനങ്ങൾ തമ്മിലുള്ള ശക്തമായ സമ്പർക്കം ഇന്ത്യയും ഇറാനും തമ്മിലുള്ള രാഷ്ട്രീയ, സാമ്പത്തിക സഹകരണത്തിന് കൂടുതൽ കരുത്തുറ്റ അടിത്തറയേകുമെന്നും പ്രസ്താവനയിൽ പറയുന്നുണ്ട്.
ശനിയാഴ്ച ടെഹ്‌റാനിലാണ് ഖമേനിയുടെ ഔദ്യോഗിക സംസ്‌കാര ചടങ്ങുകൾക്കും വിലാപയാത്രകൾക്കും തുടക്കമാകുന്നത്. തുടർന്ന് ജൂലൈ 9-ന് അദ്ദേഹത്തിന്റെ ജന്മനാടായ മഷാദിൽ നടക്കുന്ന ഖബറടക്കത്തോടെ ചടങ്ങുകൾ സമാപിക്കും. ലോകമെമ്പാടുമുള്ള നിരവധി നയതന്ത്ര പ്രതിനിധികൾ പങ്കെടുക്കുന്ന ഈ ചടങ്ങിൽ ഇന്ത്യയുടെ ശക്തമായ സാന്നിധ്യം ഉറപ്പാക്കുകയാണ് ഈ സന്ദർശനത്തിലൂടെ ലക്ഷ്യമിടുന്നത്.
















