പാർലമെന്റിന് മുന്നിലെ പ്രതിഷേധത്തിനിടെ സനാതന ധർമ്മത്തെ അപമാനിച്ചുവെന്നും മതവികാരം വ്രണപ്പെടുത്തിയെന്നും ആരോപിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കും മറ്റ് രണ്ട് എംപിമാർക്കുമെതിരെ വാരണാസി പോലീസ് കേസെടുത്തു. രാഹുൽ ഗാന്ധിക്ക് പുറമെ പപ്പു യാദവ്, അവധേഷ് പ്രസാദ് എന്നീ എംപിമാർക്കെതിരെയാണ് സന്യാസിമാർ നൽകിയ പരാതിയിൽ കോട്‌വാലി പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.
അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന മോഷണവും വിദ്യാർത്ഥി പ്രക്ഷോഭങ്ങൾക്കെതിരെയുള്ള പോലീസ് നടപടിയും ഉയർത്തിക്കാട്ടിയാണ് ‘ഇന്ത്യ’ മുന്നണി എംപിമാർ പാർലമെന്റിന്റെ മകർ ദ്വാറിന് മുന്നിൽ പ്രതീകാത്മക നാടകം അവതരിപ്പിച്ചത്. കാവി വസ്ത്രം ധരിച്ച പപ്പു യാദവ്, രാഹുൽ ഗാന്ധിയും മറ്റ് എംപിമാരും പെട്ടിയിലിട്ട പണം സ്വന്തം പോക്കറ്റിലേക്ക് ഇടുന്ന തരത്തിലായിരുന്നു നാടകം ആവിഷ്കരിച്ചത്.
എന്നാൽ കാവി വസ്ത്രം ധരിച്ച് പപ്പു യാദവ് നടത്തിയ ഈ പ്രകടനം ശ്രീരാമനെയും സനാതന ധർമ്മത്തെയും അപമാനിക്കുന്നതാണെന്നും ഹിന്ദുക്കളുടെ മതവികാരത്തെ ആഴത്തിൽ വ്രണപ്പെടുത്തിയെന്നുമാണ് പരാതിക്കാരായ സന്യാസികളുടെ ആരോപണം. അയോധ്യയിലെയും വാരണാസിയിലെയും വിഷയങ്ങളുമായി ബന്ധപ്പെടുത്തി നടത്തിയ ഈ തെരുവ് നാടകത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് വാരണാസിയിൽ ഉയർന്നത്.















