ടെൽ അവീവ്: ഗാസയിൽ ഹമാസ് പൂർണമായി നിരായുധരാകുന്നതുവരെ ഇസ്രായേൽ സൈന്യം പിന്മാറില്ലെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നേതൃത്വത്തിലുള്ള ബോർഡ് ഓഫ് പീസ് മുന്നോട്ടുവച്ച 15 ഇന സമാധാന നിർദേശം ഇസ്രായേൽ അംഗീകരിക്കില്ലെന്നും നെതന്യാഹു ഞായറാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിൽ വ്യക്തമാക്കി. ഇസ്രായേൽ സൈനികർക്കും പൗരന്മാർക്കും നേരെയുള്ള ഭീഷണികൾ തടയുന്നത് തുടരുമെന്നും അദ്ദേഹം പറഞ്ഞു.
ഹമാസ് ആയുധങ്ങൾ ഉപേക്ഷിക്കുന്നത് ഉൾപ്പെടെയാണ് ട്രംപിന്റെ സമാധാന പദ്ധതിയിലെ പ്രധാന നിർദേശം. ഇതിന് പകരമായി ഇസ്രായേൽ സൈനിക പിന്മാറ്റം, ഗാസയിലേക്ക് മാനുഷിക സഹായം എത്തിക്കൽ, യുദ്ധത്തിൽ തകർന്ന പ്രദേശത്തിന്റെ പുനർനിർമാണത്തിനുള്ള അന്താരാഷ്ട്ര ഇടപെടൽ എന്നിവയാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പുതിയ ഫലസ്തീൻ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ ഗാസയുടെ ഭരണം പുനഃസംഘടിപ്പിക്കാനും പദ്ധതിയിൽ നിർദേശമുണ്ട്.
നെതന്യാഹുവിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ ഹമാസ് ട്രംപിന്റെ 15 ഇന പദ്ധതിയുടെ രണ്ടാം ഘട്ടം നടപ്പാക്കാനുള്ള പ്രതിബദ്ധത ആവർത്തിച്ചു. കരാറിലെ വ്യവസ്ഥകൾ നടപ്പാക്കുന്നതിന് വ്യക്തമായ സമയക്രമം വേണമെന്നും എല്ലാ കക്ഷികളും ധാരണകൾ പാലിക്കുന്നുണ്ടെന്ന് മധ്യസ്ഥരും സമാധാന കൗൺസിലും ഉറപ്പാക്കണമെന്നും ഹമാസ് ആവശ്യപ്പെട്ടു. കരാർ നടപ്പാക്കുന്നതിന് തടസ്സമാകുന്ന നടപടികൾ ഒഴിവാക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.
അതേസമയം, താൻ പ്രധാനമന്ത്രിയായിരിക്കുന്നിടത്തോളം ഗാസയിലോ വെസ്റ്റ് ബാങ്കിലോ ഫലസ്തീൻ രാഷ്ട്രം രൂപീകരിക്കാൻ അനുവദിക്കില്ലെന്നും നെതന്യാഹു വ്യക്തമാക്കി. ഹമാസിന്റെ മുഴുവൻ
ആയുധശേഖരവും ഇല്ലാതാക്ക ണമെന്നാണ് ഇസ്രായേലിന്റെ നിലപാടെന്നും അദ്ദേഹം പറഞ്ഞു. പേരിനുമാത്രമുള്ള നിരായുധീകരണമല്ല, യഥാർഥ നിരായുധീകരണമാണ് വേണ്ടതെന്നും നെതന്യാഹു വ്യക്തമാക്കി.
ട്രംപിനെ വൈറ്റ് ഹൗസിലെ “ഇസ്രായേലിന്റെ ഏറ്റവും വലിയ സുഹൃത്ത്” എന്ന് വിശേഷിപ്പിച്ച നെതന്യാഹു, അമേരിക്ക മുന്നോട്ടുവയ്ക്കുന്ന ചില നിർദേശങ്ങൾ ഇസ്രായേലിന് സ്വീകാര്യമാണെന്നും ചിലത് അംഗീകരിക്കാനാകില്ലെന്നും പറഞ്ഞു. ഇസ്രായേലിന്റെ നിലനിൽപ്പും പൗരന്മാരുടെ സുരക്ഷയും വിട്ടുവീഴ്ച ചെയ്യാനാകാത്ത വിഷയങ്ങളാണെന്നും ഈ നിലപാടിൽ ഇസ്രായേൽ ഉറച്ചുനിൽക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Hamas must be completely disarmed; Netanyahu rejects Trump’s 15-point peace plan.

















