ടെഹ്‌റാൻ: തന്ത്രപ്രധാനമായ ഹോർമൂസ് കടലിടുക്കിൽ മേധാവിത്വം ഉറപ്പിക്കാനും പൂർണ്ണ നിയന്ത്രണം ഏറ്റെടുക്കാനും ഇറാൻ നീക്കങ്ങൾ ശക്തമാക്കുന്നു. മേഖലയിലെ സ്ഥിതിഗതികൾ മുൻപുണ്ടായിരുന്ന അവസ്ഥയിലേക്ക് തിരിച്ചെത്തില്ലെന്ന് വ്യക്തമാക്കിയ ഇറാൻ, അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിനായി കടലിടുക്ക് വീണ്ടും തുറന്നുകൊടുക്കുന്നത് തങ്ങളുടെ നിബന്ധനകൾക്ക് വിധേയമായി മാത്രമായിരിക്കുമെന്ന് അറിയിച്ചു. ഇറാൻ വിദേശകാര്യ മന്ത്രാലയവും ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സും പുറപ്പെടുവിച്ച നിർണായക പ്രസ്താവനകളിൽ കടലിടുക്കിലെ ഗതാഗതവുമായി ബന്ധപ്പെട്ട് പ്രധാന നിലപാടുകൾ വ്യക്തമാക്കി.
ഒന്നാമതായി, ഒമാനുമായി ധാരണയിലെത്തിയെന്നു കരുതി ഹോർമൂസ് കടലിടുക്ക് താനേ തുറക്കില്ലെന്ന് അധികൃതർ വ്യക്തമാക്കി. ഗതാഗതം പുനരാരംഭിക്കുന്നത് കർശനമായ ഉഭയകക്ഷി നിബന്ധനകൾക്ക് വിധേയമായിരിക്കും. രണ്ടാമതായി, അന്താരാഷ്ട്ര കപ്പലുകൾ വർഷങ്ങളായി ഉപയോഗിച്ചുവന്നിരുന്ന പരമ്പരാഗത ട്രാഫിക് സെപ്പറേഷൻ സ്കീം ഇറാൻ പൂർണ്ണമായും തള്ളിപ്പറഞ്ഞു. കടലിടുക്കിലൂടെ കടന്നുപോകാൻ പുതിയ സഞ്ചാരപാത നിലവിൽ വരുമെന്നും, ഇതിനായുള്ള ഭൂമിശാസ്ത്രപരമായ ഭൂപട നിർണ്ണയങ്ങൾ ഒമാനും ഇറാനും തമ്മിൽ ഉഭയകക്ഷി ചർച്ചകളിലൂടെ നിശ്ചയിച്ചിട്ടുണ്ടെന്നും അവർ വെളിപ്പെടുത്തി.
ഈ വിഷയത്തിൽ മൂന്നാമതൊരു രാജ്യത്തിന്റെയോ അന്താരാഷ്ട്ര ശക്തികളുടെയോ ഇടപെടൽ അനുവദിക്കില്ലെന്ന് ഇറാൻ കർശനമായി മുന്നറിയിപ്പ് നൽകി. ഹോർമൂസ് കടലിടുക്കിനെ വെറുമൊരു വാണിജ്യ കപ്പൽപ്പാതയായി മാത്രമല്ല ഇറാൻ കാണുന്നത്. മേഖലയിലെ തങ്ങളുടെ തന്ത്രപരമായ പ്രതിരോധ ശക്തിയും സ്വാധീനവും ഉറപ്പിച്ചുനിർത്താനുള്ള പ്രധാന ആയുധമായി ഈ പ്രദേശം ഉപയോഗിക്കാനാണ് ഇറാന്റെ നീക്കം.















