ടെഹ്റാൻ: നടന്നുകൊണ്ടിരിക്കുന്ന സംഘർഷത്തിനിടെ ശത്രുപക്ഷത്തിന്‍റെ നാനൂറിലധികം വിമാനങ്ങൾ തകർത്തതായി ഇറാൻ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐആർജിസി) ഡെപ്യൂട്ടി കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ മുസ്തഫ ഇസാദി. രാജ്യത്തിന്റെ ശക്തമായ പ്രതിരോധ നീക്കങ്ങളുടെയും മാനസിക സാങ്കേതിക പോരാട്ടങ്ങളുടെയും ഫലമായി ഇരുനൂറിലധികം ശത്രുവിമാനങ്ങൾ വെടിവെച്ചിടാൻ സാധിച്ചുവെന്നാണ് ഇസാദിയുടെ അവകാശവാദം.
ഇതൊരു ‘ഹൈബ്രിഡ് യുദ്ധം’ ആണെന്ന് വിശേഷിപ്പിച്ച അദ്ദേഹം, സൈനിക നീക്കങ്ങളിലൂടെയും ആഭ്യന്തരമായി അസ്ഥിരത സൃഷ്ടിച്ചും ഇറാന്റെ വീഴ്ച ഉറപ്പാക്കാനാണ് ശത്രുക്കൾ ശ്രമിക്കുന്നതെന്ന് ആരോപിച്ചു. എന്നാൽ ഈ നീക്കങ്ങൾ പ്രാദേശിക അന്തർദേശീയ തലങ്ങളിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
നിലവിലെ സംഘർഷങ്ങൾ ഇറാന്റെ ഭരണകൂടത്തെയോ രാഷ്ട്രീയ സംവിധാനത്തെയോ ബലഹീനമാക്കിയിട്ടില്ലെന്ന് ഇസാദി വ്യക്തമാക്കി. ഇത്തരം ശ്രമങ്ങളിലൂടെ ഇസ്ലാമിക് റിപ്പബ്ലിക് ഒട്ടും തകർന്നുപോയിട്ടില്ലെന്ന് മാത്രമല്ല, മുൻപത്തേക്കാൾ ശക്തമായും ഉറച്ച നിലപാടുകളോടെയും പ്രതിരോധിക്കാൻ രാജ്യത്തിന് സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

















