ടെൽ അവീവ്: ഇസ്രായേൽ അതിർത്തികളിൽ പുതിയ സൈനിക ഭീഷണികൾ ഉയർന്നു വരുന്നത് തടയുമെന്ന് ഇസ്രായേൽ സൈനിക ചീഫ് ഓഫ് സ്റ്റാഫ് ലെഫ്റ്റനന്റ് ജനറൽ ഇയാൽ സമീർ. സിറിയയിലെ വ്യോമസേനാ താവളത്തിന് നേരെ ഇസ്രായേൽ നടത്തിയ ആക്രമണത്തിന് ശേഷം തന്റെ ആദ്യ പ്രതികരണത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. തെക്കൻ സിറിയയിലെ ഇസ്രായേൽ അധിനിവേശ മേഖലകൾ സന്ദർശിക്കുന്നതിനിടയിലാണ് സമീർ ഈ പരാമർശങ്ങൾ നടത്തിയതെന്ന് ഹീബ്രു ഭാഷാ മാധ്യമമായ ‘എൻടിഡി’ റിപ്പോർട്ട് ചെയ്തു.
“ഞങ്ങളുടെ അതിർത്തികളിൽ ശത്രുതയുള്ള ശക്തികൾ സാന്നിധ്യം ഉറപ്പിക്കുന്നതിന് ഞങ്ങൾ അനുവദിക്കില്ല. എവിടെയാണെങ്കിലും എപ്പോഴാണെങ്കിലും ആവശ്യമായ ഘട്ടത്തിൽ കൃത്യമായി ഞങ്ങളുടെ സൈനിക ശക്തി ഉപയോഗിക്കാൻ ഞങ്ങൾക്കറിയാം,” ഇയാൽ സമീറിനെ ഉദ്ധരിച്ച് ചാനൽ റിപ്പോർട്ട് ചെയ്തു. അലെപ്പോയ്ക്ക് സമീപമുള്ള സിറിയയുടെ അബു അൽ-ദുഹൂർ വ്യോമസേനാ താവളത്തിലേക്ക് തുർക്കി സൈന്യം വിന്യസിക്കപ്പെടുന്നത് തടയാനാണ് ചൊവ്വാഴ്ച ആക്രമണം നടത്തിയതെന്ന് ഇസ്രായേൽ വ്യക്തമാക്കിയിരുന്നു.
സുരക്ഷാ വിഷയങ്ങളിൽ ഇസ്രായേലും സിറിയയും തമ്മിൽ നിലവിലുള്ള കരാർ ലംഘിച്ചുകൊണ്ട്, വ്യോമതാവളത്തിൽ തുർക്കി സൈന്യത്തെ വിന്യസിക്കാൻ ഡമാസ്കസ് ഒരുങ്ങുകയാണെന്നും ഇസ്രായേൽ ആരോപിച്ചു. അതേസമയം ഇസ്രായേലിന്റെ ഈ ആരോപണങ്ങൾ അടിസ്ഥാനരഹിതവും ഗൗരവമില്ലാത്തതുമാണെന്ന് തുർക്കി തള്ളിക്കളഞ്ഞു.

















