കർണാടകത്തിൽ ഡി.കെ. ശിവകുമാർ മന്ത്രിസഭ വികസിപ്പിച്ചതിന് പിന്നാലെ കോൺഗ്രസിൽ വൻ പൊട്ടിത്തെറി. 20 പുതിയ മന്ത്രിമാരെ കൂടി ഉൾപ്പെടുത്തി മന്ത്രിസഭ വികസിപ്പിച്ചതിന് തൊട്ടുപിന്നാലെ, സ്ഥാനം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് വിജയനഗര ജില്ലയിലെ ഇൻഡി നിയോജക മണ്ഡലം എംഎൽഎ യശ്വന്ത്‌രായ ഗൗഡ പാട്ടീൽ രാജിവെച്ചു. കൂടാതെ മുതിർന്ന എംഎൽഎ ടി.ബി. ജയചന്ദ്ര, ബേലൂർ എംഎൽഎ ഗോപാലകൃഷ്ണ, ഭദ്രാവതി എംഎൽഎ സംഗമേഷ് എന്നിവർ രാജി സന്നദ്ധത അറിയിക്കുകയും ചെയ്തു. അസ്വാരസ്യങ്ങൾക്ക് ആക്കം കൂട്ടി പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ നിന്ന് മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ വിട്ടുനിന്നു.
ദിവസങ്ങൾ നീണ്ട ചർച്ചകൾക്കൊടുവിൽ രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖർഗെയും ഉൾപ്പെടുന്ന കോൺഗ്രസ് ഹൈക്കമാൻഡ് അംഗീകരിച്ച പട്ടികയിൽ അവസാന നിമിഷം മാറ്റങ്ങൾ വരുത്തിയത് നാടകീയ രംഗങ്ങൾക്കാണ് വഴിവെച്ചത്. കെ.സി. വേണുഗോപാൽ പുറത്തുവിട്ട പട്ടികയിലുണ്ടായിരുന്ന മംഗള വൈദ്യക്ക് പകരം മുൻ മന്ത്രി എസ്.എസ്. മല്ലികാർജുന ഇടംപിടിച്ചതോടെ സത്യപ്രതിജ്ഞാ ചടങ്ങ് നീട്ടിവെക്കേണ്ടി വന്നു. പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞയോടെ ശിവകുമാർ മന്ത്രിസഭയിലെ അംഗസംഖ്യ 33 ആയി ഉയർന്നുവെങ്കിലും സംസ്ഥാനത്തുടനീളം കോൺഗ്രസ് പ്രവർത്തകർ തെരുവിലിറങ്ങി പ്രതിഷേധിക്കുകയാണ്.
എംഎൽഎമാരുടെ രാജിക്കൊപ്പം ബെംഗളൂരു, മാണ്ഡ്യ, കൊപ്പള എന്നിവിടങ്ങളിൽ വ്യാപക പ്രതിഷേധമാണ് അരങ്ങേറുന്നത്. വിജയനഗരയിൽ പ്രവർത്തകർ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു. ലിംഗായത്, വൊക്കലിഗ, പിന്നാക്ക സമുദായങ്ങൾക്ക് പ്രാധാന്യം നൽകി വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ഹൈക്കമാൻഡ് നടത്തിയ മന്ത്രിസഭാ വികസനമാണ് ഇപ്പോൾ പരസ്യമായ പ്രതിഷേധത്തിലും രാജി ഭീഷണിയിലും കലാശിച്ചിരിക്കുന്നത്.

















