ദോഹ: യുഎസ് നാവികസേനയുടെ ‘യു.എസ്.എസ് അബ്രഹാം ലിങ്കൺ’ വിമാനവാഹിനിക്കപ്പൽ വ്യൂഹത്തിൽ ഉൾപ്പെട്ട രണ്ടാമത്തെ നാവികനും മിഡിൽ ഈസ്റ്റിലെ സേവനത്തിനിടയിൽ കടലിൽ വീണതായി റിപ്പോർട്ട്. യു.എസ്.എസ് അബ്രഹാം ലിങ്കണിലെ ഒരു നാവികനെയും രണ്ട് അമേരിക്കൻ ഉദ്യോഗസ്ഥരെയും ഉദ്ധരിച്ചാണ് ഈ വിവരം പുറത്തുവന്നിട്ടുള്ളത്.
ലിങ്കൺ സ്ട്രൈക്ക് ഗ്രൂപ്പിന്റെ ഭാഗമായ ‘യു.എസ്.എസ് ഫ്രാങ്ക് ഇ. പീറ്റേഴ്‌സൺ ജൂനിയർ’ എന്ന ഡിസ്ട്രോയർ കപ്പലിലെ ജീവനക്കാരനാണ് ഏപ്രിൽ 12-ന് കടലിൽ വീണതെന്ന് ഒരു ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചു. കടലിൽ വീണ നാവികനെ ഉടൻ തന്നെ രക്ഷപ്പെടുത്തി അബ്രഹാം ലിങ്കൺ കപ്പലിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകുകയും, തുടർന്ന് വിദഗ്ദ്ധ ചികിത്സയ്ക്കായി മറ്റൊരിടത്തേക്ക് മാറ്റുകയും ചെയ്തു. ഇയാൾ അബദ്ധത്തിൽ വെള്ളത്തിൽ വീണതാണോ അതോ മനഃപൂർവം ചാടിയതാണോ എന്ന കാര്യം വ്യക്തമല്ല.
കഴിഞ്ഞ ഓഗസ്റ്റ് ആദ്യം ലിങ്കൺ കപ്പലിൽ നിന്ന് മാനസികാസ്വസ്ഥതയെ തുടർന്ന് ഒരു നാവികൻ കടലിലേക്ക് ചാടിയതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. അതിന് മുൻപാണ് പീറ്റേഴ്‌സൺ കപ്പലിലെ ഈ സംഭവം നടക്കുന്നത്. ഓഗസ്റ്റിലെ സംഭവം താൻ നേരിട്ട് കണ്ടതാണെന്നും, നാവികൻ ഓടിവന്ന് കടലിലേക്ക് ചാടുന്നത് കണ്ടുവെന്നും അബ്രഹാം ലിങ്കണിലെ ജീവനക്കാരൻ വെളിപ്പെടുത്തി. വെള്ളത്തിൽ കിടക്കുമ്പോൾ ഇയാൾ തന്റെ ലൈഫ് ജാക്കറ്റും ബൂട്ടുകളും അഴിച്ചുമാറ്റിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.
നീണ്ട കടൽ ദൗത്യങ്ങൾക്കിടയിൽ നാവികർ അബദ്ധത്തിൽ വെള്ളത്തിൽ വീഴുന്നതും ആത്മഹത്യാ പ്രവണത കാണിക്കുന്നതും അപൂർവ്വമല്ല. ഇത്തരം അടിയന്തര സാഹചര്യങ്ങൾ നേരിടാൻ എല്ലാ കപ്പലുകളിലും പതിവായി പരിശീലനങ്ങൾ നടത്താറുണ്ട്. അതേസമയം കപ്പലിൽ ജീവനക്കാരുടെ മാനസികാരോഗ്യ പ്രതിസന്ധി വർധിക്കുന്നുവെന്ന റിപ്പോർട്ടുകൾ നാവികസേനാ വക്താവ് നിഷേധിച്ചു. സേനാംഗങ്ങളുടെ മാനസികാരോഗ്യത്തിന് വലിയ പ്രാധാന്യമാണ് നൽകുന്നതെന്നും സഹായിക്കാൻ വിദഗ്ദ്ധരുടെ സേവനം ലഭ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
















