ടെഹ്റാൻ: ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതവുമായി ബന്ധപ്പെട്ട് ഇറാനും ഒമാനും തമ്മിൽ ഉണ്ടാക്കുന്ന ധാരണ പൂർണ്ണവും സുരക്ഷിതവുമായ യാത്രാസൗകര്യം സ്വയം ഉറപ്പുനൽകുന്നില്ലെന്ന് ഇറാന്റെ മുന്നറിയിപ്പ്. മേഖലയിലെ അമേരിക്കൻ സൈനിക ഇടപെടലുകൾ ഇനിയും സമാധാന അന്തരീക്ഷത്തെ തകർക്കാൻ സാധ്യതയുണ്ടെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ബഖായി വ്യക്തമാക്കി. ഇറാന്റെ വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക ടെലഗ്രാം പേജിലൂടെയാണ് അദ്ദേഹം ഈ നിലപാട് പങ്കുവെച്ചത്.
ഹോർമുസ് കടലിടുക്കിൽ അസ്ഥിരത സൃഷ്ടിക്കുന്ന പല ഘടകങ്ങളും ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്ന് ബഖായി ചൂണ്ടിക്കാട്ടി. ഇറാന് നേരെ അമേരിക്ക പ്രഖ്യാപിച്ചിട്ടുള്ള നാവിക ഉപരോധവും, രാജ്യത്തിന്റെ പരമാധികാരത്തിനും താല്പര്യങ്ങൾക്കും എതിരെയുള്ള കടന്നുകയറ്റങ്ങളും ഭീഷണികളും സമാധാനപരമായ കപ്പൽ ഗതാഗതത്തിന് വലിയ വെല്ലുവിളിയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കരാറുകൾ ഉണ്ടായാലും അമേരിക്കയുടെ ആക്രമണോത്സുക നിലപാടുകൾ തുടരുന്നിടത്തോളം കാലം പാതയിലെ സുരക്ഷ പൂർണ്ണമാകില്ലെന്നാണ് ഇറാന്റെ മുന്നറിയിപ്പ്.

















