കുവൈറ്റ് സിറ്റി: പശ്ചിമേഷ്യൻ മേഖലയിൽ സംഘർഷ സാധ്യത രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ അമേരിക്കൻ പൗരന്മാർക്ക് പുതിയ സുരക്ഷാ മുന്നറിയിപ്പുമായി കുവൈറ്റിലെ യുഎസ് എംബസി. മേഖലയിലെ സുരക്ഷാ സാഹചര്യം പ്രവചനാതീതമാണെന്നും മുൻകൂട്ടി അറിയിപ്പുകളില്ലാതെ സ്ഥിതിഗതികൾ വഷളാകാൻ സാധ്യതയുണ്ടെന്നും എംബസി ശനിയാഴ്ച പുറപ്പെടുവിച്ച നിർദ്ദേശത്തിൽ വ്യക്തമാക്കി.
മേഖലയിൽ തുടരുന്ന അസ്ഥിരത വാണിജ്യ വിമാന സർവീസുകളെ പെട്ടെന്ന് ബാധിച്ചേക്കാം. വിമാനങ്ങൾ റദ്ദാക്കൽ, വ്യോമാതിർത്തി താൽക്കാലികമായി അടച്ചിടൽ, വിമാന സമയക്രമങ്ങളിലെ മാറ്റങ്ങൾ എന്നിവയ്ക്ക് സാധ്യതയുണ്ട്. നിലവിൽ മേഖലയിൽ താമസിക്കുന്നവരും യാത്ര ചെയ്യുന്നതുമായ യുഎസ് പൗരന്മാർ കൃത്യമായ ജാഗ്രത പുലർത്തണമെന്നും, യാത്രാ പദ്ധതികളിൽ ആവശ്യമായ മാറ്റങ്ങൾ വരുത്താൻ തയ്യാറായിരിക്കണമെന്നും സാഹചര്യം വഷളായാൽ പ്രദേശം വിടാൻ സന്നദ്ധരായിരിക്കണമെന്നും നിർദ്ദേശമുണ്ട്.
അത്യാവശ്യമല്ലാത്ത പശ്ചിമേഷ്യൻ യാത്രകൾ പുനഃപരിശോധിക്കണമെന്ന് മേഖലയ്ക്ക് പുറത്തുള്ള അമേരിക്കൻ പൗരന്മാരോടും എംബസി അഭ്യർത്ഥിച്ചു. മാറിക്കൊണ്ടിരിക്കുന്ന സുരക്ഷാ അന്തരീക്ഷം ഗതാഗത ശൃംഖലകളെയും കോൺസുലർ സേവനങ്ങളെയും ബാധിച്ചേക്കാം. എയർപോർട്ടുകളിലേക്ക് പുറപ്പെടുന്നതിന് മുൻപ് വിമാന സർവീസുകളുടെ വിവരങ്ങൾ അതത് എയർലൈനുകളുമായി നേരിട്ട് ബന്ധപ്പെട്ട് ഉറപ്പുവരുത്തേണ്ടതാണ്.
വിദേശത്തുള്ള യുഎസ് താൽപ്പര്യങ്ങൾക്ക് നേരെ കൂടുതൽ ആക്രമണങ്ങൾ ഉണ്ടായേക്കാമെന്ന ആശങ്ക നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് ഈ പുതിയ മുന്നറിയിപ്പ്. വിവിധ രാജ്യങ്ങളിലെ യുഎസ് നയതന്ത്ര കേന്ദ്രങ്ങൾ, വാണിജ്യ സ്ഥാപനങ്ങൾ, അല്ലെങ്കിൽ അമേരിക്കയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾ എന്നിവ ലക്ഷ്യമിട്ട് ഇറാനും ഇറാന് പിന്തുണ നൽകുന്ന ഗ്രൂപ്പുകളും ആക്രമണം നടത്തിയേക്കാമെന്ന് എംബസി മുന്നറിയിപ്പ് നൽകുന്നു. മുൻകാലങ്ങളിൽ ഒരു രാജ്യത്ത് ഇത്തരം സംഭവങ്ങൾ ഉണ്ടായിട്ടില്ല എന്നത് ഭാവിയിലെ സുരക്ഷയ്ക്കുള്ള ഉറപ്പായി കണക്കാക്കരുതെന്നും അധികൃതർ എടുത്തുപറഞ്ഞു.

















