പിണറായി സർക്കാർ ആഗോള അയ്യപ്പസംഗമം സംഘടിപ്പിച്ചത് ഗുരുതര വീഴ്ചയാണെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി വിലയിരുത്തി. സർക്കാരിന്റെ ഭാഗത്തുനിന്നും ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചത് പാർട്ടിയുടെ അടിസ്ഥാന നയങ്ങൾക്ക് വിരുദ്ധമാണെന്ന് കമ്മിറ്റിയിൽ വിമർശനമുയർന്നു. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പരിപാടിയാണെന്ന് പറഞ്ഞ് സംസ്ഥാന സർക്കാരിന് ഇതിൽ നിന്നും ഒഴിഞ്ഞുമാറാനാകില്ലെന്നും കേന്ദ്ര നേതൃത്വം വ്യക്തമാക്കി.
ശബരിമലയിലെ ക്രമക്കേടുകളിലും കൊള്ളയിലും കൃത്യമായി ഇടപെടുന്നതിൽ സർക്കാർ പരാജയപ്പെട്ടതായി കേന്ദ്ര കമ്മിറ്റി ചൂണ്ടിക്കാട്ടി. എ പത്മകുമാറിനെതിരെ തുടക്കത്തിൽ തന്നെ കർശന നടപടി സ്വീകരിക്കണമായിരുന്നു. ഈ വിഷയങ്ങളിൽ സമയബന്ധിതമായി നടപടി എടുത്തിരുന്നെങ്കിൽ തെരഞ്ഞെടുപ്പിൽ ഇത്ര വലിയ തിരിച്ചടി നേരിടേണ്ടി വരുമായിരുന്നില്ലെന്നും സംസ്ഥാന നേതൃത്വത്തിനെതിരെ അതിരൂക്ഷ വിമർശനം ഉന്നയിച്ചുകൊണ്ട് കേന്ദ്ര കമ്മിറ്റി വിലയിരുത്തി.
















