ടെഹ്റാൻ: ഇറാനെതിരായ അമേരിക്കയുടെ നടപടികൾ പശ്ചിമേഷ്യയിൽ വ്യാപകമായ സൈനിക സംഘർഷത്തിന് വഴിവെച്ചേക്കാമെന്ന് ഇറാന്റെ സംയുക്ത സൈനിക കമാൻഡായ ഖാതം അൽ-അൻബിയ സെൻട്രൽ ഹെഡ്ക്വാർട്ടേഴ്സ് മേധാവി മേജർ ജനറൽ അലി അബ്ദുള്ളാഹി മുന്നറിയിപ്പ് നൽകി.
ഇറാന്റെ ഔദ്യോഗിക മാധ്യമമായ ഐആർഐബി പുറത്തുവിട്ട പ്രസ്താവനയിലാണ് അദ്ദേഹം അമേരിക്കയെയും മേഖലയിലെ അമേരിക്കൻ സഖ്യരാജ്യങ്ങളെയും വിമർശിച്ചത്. സ്വന്തം സൈനിക ബലഹീനത മറികടക്കാൻ മേഖലയിലെ രാജ്യങ്ങളുടെ അടിസ്ഥാന സൗകര്യങ്ങളും വിഭവങ്ങളും തന്ത്രപരമായ സമ്പത്തും അമേരിക്ക ഉപയോഗിക്കാൻ ശ്രമിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.
അമേരിക്കയുമായുള്ള പ്രതിരോധ സഹകരണവും സൈനിക പങ്കാളിത്തവും പ്രാദേശിക രാജ്യങ്ങൾ പുനഃപരിശോധിക്കണമെന്ന് അബ്ദുള്ളാഹി ആവശ്യപ്പെട്ടു. അമേരിക്കയ്ക്ക് പ്രതിരോധ കവചമായി പ്രവർത്തിക്കുന്ന ഏതൊരു രാജ്യവും യുദ്ധത്തിന്റെ പ്രത്യാഘാതങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറാനാവില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
മേഖലയിൽ സംഘർഷാവസ്ഥ തുടരുന്നതിനിടെയാണ് അമേരിക്കൻ സൈനിക സാന്നിധ്യത്തെയും പ്രാദേശിക സഖ്യങ്ങളെയും ലക്ഷ്യമിട്ട് ഇറാന്റെ പുതിയ മുന്നറിയിപ്പ് പുറത്തുവന്നിരിക്കുന്നത്.

















