swayamvara
pulimoottil

അമേരിക്കന്‍ ഉപരോധം ശക്തമാക്കിയതിനു തിരിച്ചടി നല്‍കുമെന്നു ഇറാന്‍

അമേരിക്കന്‍ ഉപരോധം ശക്തമാക്കിയതിനു തിരിച്ചടി നല്‍കുമെന്നു ഇറാന്‍

ടെഹ്‌റാന്‍: അമേരിക്ക ഇറാനെതിരായ സാമ്പത്തിക ഉപരോധം കൂടുതല്‍ ശക്തമാക്കിയതിന് പിന്നാലെ തിരിച്ചടി നല്‍കുമെന്ന മുന്നറിയിപ്പുമായി ഇറാന്‍ .യുഎസ് സമ്മര്‍ദത്തെ നേരിടാന്‍ തങ്ങള്‍ പൂര്‍ണമായും തയ്യാറാണെന്നും പ്രധാന വ്യാപാര പങ്കാളികള്‍ അമേരിക്കയുടെ സമ്മര്‍ദത്തിന് വഴങ്ങില്ലെന്നും ഇറാന്‍ വ്യക്തമാക്കി. ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഖര്‍ ഗാലിബാഫ് പുതിയ അമേരിക്കന്‍ നിയന്ത്രണങ്ങളുടെ ആഘാതം കുറച്ചുകാണിക്കുകയും, മറ്റ് രാജ്യങ്ങളുമായുള്ള ബന്ധം കൂടുതല്‍ നിയന്ത്രിക്കാന്‍ അമേരിക്കയ്ക്ക് സാമ്പത്തിക ശേഷിയില്ലെന്നും പ്രതികരിച്ചു.

ഇറാന്റെ ”സാമ്പത്തിക ജീവന്‍രേഖ മുറിക്കുക” എന്ന ലക്ഷ്യത്തോടെ പുതിയ നടപടികള്‍ പ്രഖ്യാപിച്ചതായി യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസന്റ് അറിയിച്ചു. എന്നാല്‍ ഏറ്റവും കടുത്ത ഉപരോധ നടപടികള്‍ പ്രഖ്യാപിക്കുന്നത് അദ്ദേഹം ഒഴിവാക്കി. ഇറാനുമായി വ്യാപാരം തുടരുന്ന രാജ്യങ്ങള്‍ ഡോളര്‍ അധിഷ്ഠിത ആഗോള സാമ്പത്തിക സംവിധാനത്തില്‍ നിന്ന് പുറത്താക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന് ബെസന്റ് മുന്നറിയിപ്പ് നല്‍കി. അതേസമയം, ഏത് രാജ്യങ്ങളെയാണ് ലക്ഷ്യമിടുന്നതെന്നും പുതിയ ശിക്ഷാനടപടികള്‍ എപ്പോള്‍ പ്രാബല്യത്തില്‍ വരുമെന്നും അദ്ദേഹം വ്യക്തമാക്കിയില്ല.

അമേരിക്കന്‍ പ്രഖ്യാപനത്തിന് പിന്നാലെ ഇറാന്റെ സാമ്പത്തിക മന്ത്രി അലി മദാനിസാദെ, രാജ്യം യുഎസ് ഉപരോധങ്ങളെ നേരിടാന്‍ പൂര്‍ണമായും തയാറാണെന്നു് പറഞ്ഞു. ഇറാനെതിരെ സാമ്പത്തിക ആക്രമണം നടത്താന്‍ ശത്രുക്കള്‍ ശ്രമിക്കുന്നുണ്ടെങ്കിലും അതിനെ നേരിടാനുള്ള സ്വന്തം സംവിധാനങ്ങളും തന്ത്രങ്ങളും രാജ്യത്തിനുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ചൈനയും റഷ്യയും അമേരിക്കന്‍ നടപടികള്‍ അംഗീകരിച്ചിട്ടില്ലെന്നും മറ്റ് രാജ്യങ്ങളും യുഎസ് സമ്മര്‍ദത്തെ ചെറുക്കുമെന്നുമാണ് ഇറാന്റെ വിലയിരുത്തല്‍.

അതേസമയം, സാമ്പത്തിക ഉപരോധത്തിന് പുറമെ സൈനിക തിരിച്ചടിക്കും ഇറാന്‍ മുന്നറിയിപ്പ് നല്‍കി. ഇറാന്റെ അടിസ്ഥാന സൗകര്യങ്ങള്‍ ആക്രമിക്കപ്പെട്ടാല്‍ അമേരിക്കയുടെ നിര്‍ണായക താല്‍പര്യങ്ങള്‍ക്കും ഊര്‍ജ ഗതാഗത കേന്ദ്രങ്ങള്‍ക്കും കനത്ത തിരിച്ചടി നല്‍കുമെന്ന് ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സിന്റെ വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ ഹൊസൈന്‍ മൊഹെബ്ബി മുന്നറിയിപ്പ് നല്‍കിയതായി പ്രസ് ടി.വി റിപ്പോര്‍ട്ട് ചെയ്തു. ഗള്‍ഫില്‍ നിന്നുള്ള എണ്ണ കയറ്റുമതി കൂടുതല്‍ കുറയ്ക്കാനുള്ള സാധ്യതയും ഇറാന്‍ സൂചിപ്പിച്ചിട്ടുണ്ട്.

അമേരിക്കയും ഇസ്രായേലും ഇറാനെതിരെ നടത്തിയ ആക്രമണങ്ങള്‍ക്ക് ഏകദേശം ആറ് മാസം പിന്നിട്ടിട്ടും സംഘര്‍ഷത്തിന് നയതന്ത്രപരമായ പരിഹാരം കണ്ടെത്താനായിട്ടില്ല. ഇറാന്റെ പരമ്പരാഗത സൈനിക ശേഷിക്ക് വലിയ തിരിച്ചടി നേരിട്ടിട്ടുണ്ടെങ്കിലും, ഗള്‍ഫ് രാജ്യങ്ങളെ ആക്രമിക്കാനും ഹോര്‍മുസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്ന എണ്ണക്കപ്പലുകള്‍ക്ക് ഭീഷണി ഉയര്‍ത്താനും ആവശ്യമായ മിസൈല്‍-ഡ്രോണ്‍ ശേഷി ഇറാന്‍ നിലനിര്‍ത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, ഇറാന്റെ ആണവ പദ്ധതിയുടെ നിലവിലെ സ്ഥിതി ഇപ്പോഴും വ്യക്തമായിട്ടില്ല.

Iran vows to retaliate against the intensification of US sanctions.
Share Email
Top