ടെഹ്‌റാൻ: അമേരിക്കൻ ഭരണകൂടം തങ്ങൾക്കെതിരെ പ്രഖ്യാപിച്ച അതികഠിനമായ സാമ്പത്തിക ഉപരോധ നീക്കങ്ങൾ (മഹാ ഉപരോധം) പൂർണ്ണമായി പരാജയപ്പെടുമെന്ന് ഇറാന്‍റെ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ പുതിയ സെക്രട്ടറി മൊഹ്സെൻ റെസായി പ്രഖ്യാപിച്ചു. സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നുണ്ടെങ്കിലും യുഎസ് സമ്മർദ്ദത്തിന് വഴങ്ങാൻ ഭരണകൂടം തയ്യാറല്ലെന്ന കൃത്യമായ സൂചനയാണ് ഹാർഡ്‌ലൈനർ നേതാവായ റെസായി നൽകുന്നത്.
യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്റെ ഭീഷണികൾ വെറും വാക്കുകൾ മാത്രമാണെന്നും അത് ലോകം തിരിച്ചറിഞ്ഞിട്ടുണ്ടെന്നും റെസായി പ്രതികരിച്ചു. വാഷിംഗ്ടൺ തങ്ങളുടെ വാഗ്ദാനങ്ങൾ പാലിക്കുകയും ഉപരോധങ്ങൾ പിൻവലിക്കുകയും ചെയ്യുന്നത് വരെ ഹോർമുസ് കടലിടുക്കിലെ ഉപരോധം തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി. അയൽരാജ്യങ്ങൾ ഈ മേഖലയിലെ എണ്ണക്കടത്തിനായി ബദൽ മാർഗ്ഗങ്ങൾ തേടുന്നുണ്ടെങ്കിലും, തങ്ങളുടെ പ്രതിരോധ തന്ത്രങ്ങളിൽ നിർണായക മാറ്റങ്ങൾ വരുത്തുമെന്നും പുതിയ ശേഷികൾ പുറത്തെടുക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
ഇറാനെതിരായ അമേരിക്കയുടെയും ഇസ്രായേലിന്റെയും നീക്കങ്ങൾ ആഗോളതലത്തിൽ കൂടുതൽ രാജ്യങ്ങളെ അണുവായുധ ശേഷി കൈവരിക്കാൻ പ്രേരിപ്പിക്കുന്നതാണെന്ന് ഇറാന്റെ പരമോന്നത നേതാവ് മുജ്തബ ഖമേനിയുടെ മുതിർന്ന ഉപദേഷ്ടാവ് കൂടിയായ റെസായി ആരോപിച്ചു. അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി, എൻപിടി കരാറുകളിൽ അംഗമായ രാജ്യത്തിന് പോലും സുരക്ഷ ഉറപ്പാക്കാൻ സാധിക്കുന്നില്ലെന്ന് തെളിഞ്ഞതോടെയാണ് ആഗോളതലത്തിൽ ഇത്തരം പ്രവണത വർദ്ധിച്ചതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

















