swayamvara
pulimoottil

വ്യാപാര തര്‍ക്കം തുടരുമ്പോഴും ട്രംപുമായി നിരന്തരം സംസാരിക്കുന്നുണ്ടെന്ന് കാനേഡിയന്‍ പ്രധാനമന്ത്രി; ചര്‍ച്ചകളില്‍ ഇപ്പോഴും പ്രതീക്ഷയെന്നു മാര്‍ക്ക് കാര്‍ണി

വ്യാപാര തര്‍ക്കം തുടരുമ്പോഴും ട്രംപുമായി നിരന്തരം സംസാരിക്കുന്നുണ്ടെന്ന് കാനേഡിയന്‍ പ്രധാനമന്ത്രി; ചര്‍ച്ചകളില്‍ ഇപ്പോഴും പ്രതീക്ഷയെന്നു മാര്‍ക്ക് കാര്‍ണി

കാല്‍ഗറി: അമേരിക്കയുമായുള്ള വ്യാപാര തര്‍ക്കം രൂക്ഷമായ സാഹചര്യത്തിലും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി താന്‍ ഇപ്പോഴും പതിവായി സംസാരിക്കുന്നുണ്ടെന്ന് കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി. ട്രംപ് ഭരണകൂടത്തിലെ ചില ഉദ്യോഗസ്ഥരുടെ മോശം പരാമര്‍ശങ്ങള്‍ക്കിടയിലും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ ആവശ്യമായ വിഷയങ്ങളെ വേര്‍തിരിച്ച് കൈകാര്യം ചെയ്യാന്‍ കഴിയുമെന്ന് കാര്‍ണി വ്യക്തമാക്കി. യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കിക്കൊപ്പം വ്യാഴാഴ്ച കാല്‍ഗറിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

അടുത്ത ദിവസങ്ങളില്‍ ട്രംപുമായി ഒന്നിലധികം തവണ സംസാരിച്ചതായി കാര്‍ണി പറഞ്ഞു. യുക്രെയ്നിലെ യുദ്ധവും ഇറാനിലെ സംഘര്‍ഷവും അന്താരാഷ്ട്ര ഊര്‍ജ, ധാന്യ വിപണികളെ എങ്ങനെ ബാധിക്കുന്നുവെന്നതടക്കമുള്ള ആഗോള വിഷയങ്ങളാണ് ചര്‍ച്ചകളില്‍ പ്രധാനമായും ഉയര്‍ന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. അന്താരാഷ്ട്ര തലത്തില്‍ ഉത്തരവാദിത്തത്തോടെ പ്രവര്‍ത്തിക്കേണ്ടത് കാനഡയുടെ കടമയാണെന്നും അതിനായി അമേരിക്കയുമായി സഹകരണം തുടരുമെന്നും കാര്‍ണി പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര പ്രശ്‌നങ്ങളെ മറ്റ് അന്താരാഷ്ട്ര വിഷയങ്ങളില്‍ നിന്നു വേര്‍തിരിച്ച് കൈകാര്യം ചെയ്യാന്‍ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, കാനഡയും അമേരിക്കയും തമ്മിലുള്ള താരിഫ് ചര്‍ച്ചകള്‍ കഴിഞ്ഞ മാസം എങ്ങുമെത്താത്ത സ്ഥിതിയിലേക്ക് മാറിയിരുന്നു. ഇതിന് പിന്നാലെ ഇരുപക്ഷവും പരസ്പരം കുറ്റപ്പെടുത്തലുകളുമായി രംഗത്തെത്തി. തുടര്‍ന്ന് കനേഡിയന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് അമേരിക്ക 50 ശതമാനം തീരുവ ചുമത്തി. ഇതിന് മറുപടിയായി തിങ്കളാഴ്ച സമാനമായ മൂല്യമുള്ള യുഎസ് ഇറക്കുമതികള്‍ക്ക് കാനഡയും പുതിയ തീരുവ ഏര്‍പ്പെടുത്തി. ബുധനാഴ്ച ട്രംപ് ഭരണകൂടം ചില കനേഡിയന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് കൂടുതല്‍ തീരുവ ചുമത്തുമെന്നും മറ്റ് ചില ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി പൂര്‍ണമായും നിരോധിക്കുമെന്നും പ്രഖ്യാപിച്ചു.

അമേരിക്കയുടെ പുതിയ നടപടികള്‍ക്ക് മറുപടിയായി കാനഡ കൂടുതല്‍ തിരിച്ചടി തീരുവ ഏര്‍പ്പെടുത്തുമോ എന്ന കാര്യത്തില്‍ കാര്‍ണി വ്യക്തമായ മറുപടി നല്‍കിയില്ല. അമേരിക്ക അടുത്തിടെ പ്രഖ്യാപിച്ച നടപടികള്‍ കാനഡ സൂക്ഷ്മമായി പരിശോധിച്ചുവരികയാണെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം, വ്യാപാര ചര്‍ച്ചകള്‍ നിലവില്‍ നിലച്ചിരിക്കുകയാണെങ്കിലും അമേരിക്കയുമായി ഒരു ധാരണയിലെത്താനുള്ള സാധ്യത ഇപ്പോഴും നിലനില്‍ക്കുന്നുവെന്നാണ് തന്റെ വിശ്വാസമെന്നും കാനഡ പ്രധാനമന്ത്രി വ്യക്തമാക്കി.

Canadian Prime Minister says he is in constant contact with Trump despite the ongoing trade dispute; Mark Carney remains hopeful about the talks.
Share Email
LATEST excelnclexrn
Top